കൊച്ചി : ശബരിമല മണ്ഡലകാലദർശനത്തിനായി ഇടത്താവളങ്ങളിലടക്കം സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിൽ ദേവസ്വവും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം. ശനിയാഴ്ച തീരുമാനം ഉണ്ടാകണം. എവിടെയൊക്കെ സ്‌പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി അജിത് കുമാറും അടങ്ങിയ ദേവസ്വംബെഞ്ച് നിർദേശിച്ചു.
വെർച്വൽക്യൂ സംവിധാനത്തിന് പുറമേയാണ് സ്‌പോട്ട് ബുക്കിങ്. ആദ്യഘട്ടം കുറഞ്ഞത് 500 സ്ലോട്ടുകൾ സ്‌പോട്ട് ബുക്കിങ്ങിനായി നീക്കിവെക്കുമെന്ന് സ്‌റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ അറിയിച്ചു. വെർച്വൽക്യൂവിന്റെ നിയന്ത്രണം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെടുന്ന ഹർജികളാണ് കോടതി പരിഗണിച്ചത്. വെർച്വൽക്യൂ വെബ്‌സൈറ്റ് ആരുടെ നിയന്ത്രണത്തിലായിരിക്കണമെന്നതിൽ 17 ന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി.
നിലയ്ക്കൽ, എരുമേലി, കുമളി എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ്ങ് സൗകര്യം ഏർപ്പെടുത്തുമെന്നാണ് സർക്കാർ അറിയിച്ചത്. 16 മുതൽ ആരംഭിക്കും. ദിവസം 30,000 തീർഥാടകരെയാണ് അനുവദിക്കുന്നത്. സ്‌പോട്ട് ബുക്കിങ് സൗകര്യം കൂടുതൽ സ്ഥലത്ത് ലഭ്യമാക്കണമെന്ന ആവശ്യം തിരുവിതാകൂർ ദേവസ്വം അഭിഭാഷകൻ ജി.ബിജു അടക്കമുള്ളവർ ഉന്നയിച്ചു. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലും സൗകര്യം ഉണ്ടാകണമെന്ന ആവശ്യവും ഉയർന്നു. ബുക്കിങ്ങിന് ആധാർകാർഡ്, വോട്ടർ ഐ.ഡി എന്നിവയ്ക്ക് പുറമേ പാസ്‌പോർട്ടും ഉപയോഗിക്കാം. വെർച്വൽക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്‌പോർട്ട് ഉപയോഗിക്കാൻ കഴിയുന്നവിധം സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തുമെന്ന് സർക്കാർ അറിയിച്ചു.