തിരുവനന്തപുരം : സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശാ പ്രവർത്തകരുടെ സഹകരണത്തോടുകൂടി ഓരോ വീടും സന്ദർശിച്ച് 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചും അവയിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളെ കുറിച്ചും ഒരു ഡേറ്റ ശേഖരിക്കുന്നതാണ്.
ഈ ഡേറ്റ സമാഹരണത്തിനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇ ഹെൽത്തിന്റെ സഹായത്തോടു കൂടി വികസിപ്പിച്ച് വരികയാണ്. ഇങ്ങനെ ഓരോ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഡേറ്റ പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ക്രോഡീകരിച്ച് കേരളത്തിന്റെതായ ഒരു ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര സർവേയായിരിക്കുമിത്. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും ഈ രോഗങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും രോഗം കണ്ടെത്തിയവർക്ക് വിദഗ്ധ ചികിത്സ നൽകുന്നതിന് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ഒരു സമഗ്രമായ ജീവിതശൈലി രോഗ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ സർവേ നടത്തുന്നത്.
പ്രമേഹം, രക്താതിമർദ്ദം, സി.ഒ.പി.ഡി. തുടങ്ങിയ രോഗങ്ങളും ഓറൽ ക്യാൻസർ, സ്തനാർബുദം, സർവൈക്കൽ കാൻസർ തുടങ്ങിയ കാൻസറുകളുടെയും നിർണയമാണ് ഈ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളായ അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, മദ്യം, ലഹരി തുടങ്ങിയവയോടുള്ള ആസക്തി, മാനസിക പിരിമുറുക്കം ഇവയെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും അവരിൽ ഒരു പുതിയ ജീവിതചര്യ സൃഷ്ടിക്കുന്നതിനും ഈ ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നു.
ഈ സർവേയിലൂടെ കണ്ടെത്തുന്ന എല്ലാ രോഗികൾക്കും മതിയായ ചികിത്സ ഉറപ്പു വരുത്തുന്നതിനും ഇതുവരെ രോഗ നിർണയം നടത്തിയിട്ടില്ലാത്ത ജനങ്ങൾക്കായി പ്രത്യേക ക്യാമ്പുകൾ സജ്ജീകരിക്കുന്നതിനും അതിലൂടെ പുതിയ രോഗികളെ നേരത്തെ കണ്ടെത്തുന്നതിനും ഈ ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നു.