ചെന്നൈ : പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികത്തൊഴിലിനയച്ച അമ്മയ്ക്ക് പോക്സോ കോടതി വിധിച്ച 10 വർഷം തടവുശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. കേസിൽ വെറുതെവിട്ട അഞ്ചുപേരെ വീണ്ടും പ്രതിചേർത്ത കോടതി അവർക്കും തടവുശിക്ഷ വിധിച്ചു. ജസ്റ്റിസ് പി. വേൽമുരുകനാണ് ഹർജി പരിഗണിച്ചത്. 2015-ൽ പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് ക്രൂരപീഡനങ്ങൾ ആരംഭിച്ചത്. പണം സമ്പാദിക്കാൻ അമ്മതന്നെയാണ് കുട്ടിയെ ലൈംഗികത്തൊഴിലിനയച്ചത്.
ദമ്പതിമാരായ ജയ, സെൽവം എന്നിവരും ലത എന്ന മറ്റൊരു ഇടനിലക്കാരിയും ചേർന്ന് കുട്ടിയെ പലർക്കായി കാഴ്ചവെച്ചു. ഇവരുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് തിരുപ്പതിയിലേക്ക് പോയ പെൺകുട്ടിയെ അവിടെനിന്ന് പോലീസ് രക്ഷിച്ച് ചെന്നൈയിലെ സംരക്ഷണകേന്ദ്രത്തിലാക്കി. സംഭവത്തിൽ കഴിഞ്ഞവർഷമാണ് ചെന്നൈയിലെ പോക്സോ സ്പെഷ്യൽ കോടതി വിധിപറഞ്ഞത്. അമ്മയ്ക്ക് പത്ത് വർഷവും ഇടനിലക്കാരായ ജയ, സെൽവം എന്നിവർക്ക് ഏഴുവർഷവും തടവ് വിധിച്ചു. മറ്റൊരു ഇടനിലക്കാരിയായ ലത, പെൺകുട്ടിയെ പീഡിപ്പിച്ച നാലുപേർ എന്നിവരെ പോക്സോ കോടതി വെറുതെവിട്ടിരുന്നു.
പ്രതികളെ വെറുതെവിട്ടതിനെ എതിർത്ത് കേസന്വേഷിച്ച സി.ബി.സി.ഐ.ഡി. പോലീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശിക്ഷിക്കപ്പെട്ട ജയ, സെൽവം എന്നിവരും അപ്പീൽ നൽകി. അപ്പീൽ ഹർജികളിൽ വാദംകേട്ട ഹൈക്കോടതി അമ്മയടക്കം ശിക്ഷിക്കപ്പെട്ട മൂന്നുപേരുടെയും ശിക്ഷ ശരിവെച്ചു. വെറുതെവിട്ട അഞ്ചുപേരെയും പ്രതി ചേർത്ത കോടതി ലതയ്ക്ക് ഏഴുവർഷം തടവും മറ്റു നാലുപേർക്ക് പത്ത് വർഷം തടവും ശിക്ഷ വിധിച്ചു.