സൗദി : സൗദിയിലെ ഇലക്ട്രോണിക് ബില്ലിങ് സംവിധാനവും പരിശോധനയും രണ്ട് ഘട്ടത്തിലൂടെയാണ് പൂർത്തിയാക്കുകയെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി. ഡിസംബർ നാലിന് ശേഷം സ്ഥാപനങ്ങളിൽ പരിശോധന നടത്തും. കച്ചവടത്തിലെ ക്രമക്കേടുകളും ബിനാമി ഇടപാടും കണ്ടുപിടിക്കുന്ന വിവര ശേഖരണം 2023ലാണ് തുടങ്ങുക. സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി രണ്ട് പ്രധാന കാര്യങ്ങളാണ് ഇന്ന് വ്യക്തമാക്കിയത്. ഒന്ന് ഡിസംബർ നാലിന് ശേഷം സൗദിയിലെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധനയുണ്ടാകും.
അന്ന് മുതൽ പേനകൊണ്ടെഴുതുന്ന ഒരു ബില്ലിനും നിയമ സാധുതയുണ്ടാകില്ല. കച്ചവട സ്ഥാപനങ്ങളിൽ ക്യു.ആർ കോഡുള്ള കമ്പ്യൂട്ടർ ബില്ലുകളെ ഉപയോഗിക്കാവൂ. ഇതില്ലാത്ത സ്ഥാപനങ്ങളിൽ അയ്യായിരം റിയാലാണ് പിഴ ചുമത്തുക. ഈ പദ്ധതിയിലെ സുപ്രധാനമായ രണ്ടാം ഘട്ടം 2023ൽ ആണ് ആരംഭിക്കുക. കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകൾ പരിശോധിക്കുന്ന രീതിയിയാണിത്. ഓരോ സ്ഥാപനത്തിലേയും ഡാറ്റകൾ ഇതിനായി ഉപയോഗിക്കാം. ബിനാമി സാധ്യതയോ സംശയമോ വന്നാൽ ഇടപാടുകൾ ആഭ്യന്തര, വാണിജ്യ വകുപ്പുകളുടെ സഹായത്തോടെ പരിശോധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസാകും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.