അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ഇരവിപേരൂർ വള്ളംകുളം നെടുമ്പ്രത്ത്മല ചണ്ണമല കോളാട്ടിൽ വീട്ടിൽ കാർത്തിക് ബിനു (23)വിനെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജഡ്ജ് മഞ്ജിത്ത് റ്റി. ശിക്ഷ വിധിക്കുകയായിരുന്നു. 29 വർഷം കഠിന തടവിനും 1,16,000 രൂപ പിഴടക്കുവാനും കോടതി വിധിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട അതിജീവിതയെ 2025 ഫെബ്രുവരി 22 ന് പ്രതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തിരുവല്ല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന സന്തോഷ് എസ്. ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിന്റെ വിചാരണ വേളയിൽ പ്രതിക്കുവേണ്ടി മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും മൂന്ന് രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിത ജോൺ പി ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ദീപകുമാരി ഏകോപിപ്പിച്ചു. പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കിൽ അത് അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.






























