ന്യൂഡല്‍ഹി: ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. പലസ്തീന്‍ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാകണമെന്ന് ബ്രിക്‌സ് ആവര്‍ത്തിച്ചു. ഗാസ മുനമ്പില്‍ നിന്ന് പലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇസ്രയേലിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് ബ്രിക്‌സ് അംഗീകരിച്ച പ്രമേയം.ഗാസയില്‍ മാനുഷിക സഹായം ഉറപ്പാക്കണമെന്നും ജറുസലേമിന്റെ ഘടന മാറ്റാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രസ്താവനയിലുണ്ട്.
സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സൈനികേതര ആണവ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഉച്ചകോടി അപലപിച്ചു.2025 ൽ നടന്ന പഹൽഗാം ആക്രമണത്തെയും ബ്രിക്സ് രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചു. എല്ലാത്തരം ഭീകരവാദത്തെയും ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളിൽ ഇരട്ടത്താപ്പ് ഒഴിവാക്കണം. സീറോ ടോളറൻസ് നിലപാട് സ്വീകരിക്കണം. അതിർത്തി കടന്നുള്ള ഭീകരവാദം, അതിനുള്ള സാമ്പത്തിക സഹായം, സുരക്ഷിത താവളങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.































