തിരുവനന്തപുരം : കണിയാപുരത്ത് ബൈക്കില്‍ പോയ യുവാവിനെ തടഞ്ഞ് നിര്‍ത്തി ക്രിമിനല്‍ സംഘത്തിന്റെ ക്രൂരമര്‍ദനം. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മംഗലപുരം പോലീസ് തയാറായില്ല. കഴക്കൂട്ടം കേന്ദ്രീകരിച്ച് രണ്ടാഴ്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ഗുണ്ടാ വിളയാട്ടമാണിത്. കണിയാപുരത്തിനടുത്ത് പുത്തന്‍തോപ്പില്‍ താമസിക്കുന്ന എച്ച്. അനസാണ് ക്രൂരമര്‍ദനത്തിന് ഇരയാകുന്നത്. മര്‍ദനമേറ്റ് നിലത്ത് വീണിട്ടും നിലത്തിട്ട് ചവിട്ടിയും മതിലിനോട് ചേര്‍ത്ത് വച്ച് ഇടിച്ചും പതിനഞ്ച് മിനിറ്റോളം ക്രൂരത തുടർന്നു.
ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു അനസ്. വഴിയില്‍ വെച്ച് ഒട്ടേറെ കേസുകളില്‍ പ്രതിയായ മസ്താന്‍മുക്ക് സ്വദേശി ഫൈസലിന്റെ നേതൃത്വത്തില്‍ തടഞ്ഞ് ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ഇതിനെ എതിര്‍ത്തതോടെ മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘം മര്‍ദനം തുടങ്ങി.
മര്‍ദിച്ചവരുടേതിന് സമാന ക്രൂരതയാണ് പോലീസും കാണിക്കുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പോലീസ് അവരുടെ സ്റ്റേഷന്‍ പരിധിയില്ലെന്ന് പറഞ്ഞ് ഒന്നും ചെയ്യാതെ മടങ്ങി. അധികാര പരിധിയുള്ള മംഗലപുരം പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ചികിത്സയില്‍ കഴിയുന്ന അനസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയാല്‍ കേസെടുക്കുന്നത് ആലോചിക്കാമെന്നാണ് നിലപാട്.