കൊഹിമ : നാഗാലാൻഡിലുണ്ടായ വെടിവെയ്പ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ സൈന്യം. സംഭവം നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു സൈന്യം ഉന്നതതല അന്വേഷണം നടത്തുമെന്നും അറിയിച്ചു. സംഭവം അങ്ങേയറ്റം ഖേദകരമാണ്. ആളുകൾ കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തി നടപടി സ്വീകരിക്കും. സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് ഗ്രാമീണർ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് കൽക്കരി ഖനിയിൽനിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
വിഘടനവാദികൾക്കായി തെരച്ചിൽ നടത്തുകയായിരുന്നു സൈന്യം. തൊഴിലാളികളുടെ വാഹനം വിഘടനവാദികളുടേതാണെന്ന് കരുതി സൈന്യം വെടിയുതിർത്തതാകാമെന്നാണ് പ്രാഥമിക വിവരം. ഒരു സൈനികനും വീരമൃത്യു വരിച്ചു. നിരവധി സൈനികർക്കും ഗ്രാമീണർക്കും പരുക്കേറ്റിട്ടുമുണ്ട്. നാഗ വിഘടനവാദികളായ എൻഎസ്‌സിഎൻ(കെ)യുടെ പ്രബലകേന്ദ്രമാണ് മോൺ പ്രദേശം. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ, ജനങ്ങൾ സംയമനം പാലിക്കണമെന്നും അഭ്യർഥിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായും ഖേദം പ്രകടിപ്പിച്ചു. നിരഭാഗ്യകരമായ സംഭവമാണ് ഒട്ടിങിൽ നടന്നത്. കൊല്ലപ്പെട്ടവരുടെ കുംടുംബത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു. ഉന്നതതല അന്വേഷണം നടത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നീതി ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.