ന്യൂഡൽഹി : ഇന്ത്യയിൽ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ആരോഗ്യ വിദഗ്ധർ. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ നാം അപകട മേഖലയിലാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. രാജ്യത്ത് മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 60 ശതമാനത്തിൽ താഴെയായി. 2020 ഡിസംബറിനേക്കാൾ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും ഇത് രണ്ടാം തരംഗത്തിന് മുമ്പുള്ള ഏറ്റവും താഴ്ന്ന നിലയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സിന്‍റെ കണക്കുപ്രകാരം വളരെ കുറച്ചുപേർ മാത്രമാണ് ഇപ്പോൾ മാസ്ക് ശരിയായി ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡിന്‍റെ പുതിയ തരംഗത്തിനെ ചില രാജ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. വാക്സിൻ സ്വീകരിച്ചവരിലും രോഗം ബാധിക്കുന്നു. പുതിയ വകഭേദമായ ഒമിക്രോണിന്‍റെ വ്യാപനമോ രോഗത്തിന്‍റെ ഗുരുതരാവസ്ഥയോ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.