മുംബൈ : മഹാരാഷ്ട്രയിലെ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടികളും എല്ലുകളും. 11 തലയോട്ടികളും 54 എല്ലുകളുമാണ് പോലീസ് കണ്ടെടുത്തത്. ആശുപത്രിയില്‍ അനധികൃതമായി ഗര്‍ഭഛിദ്രം നടത്തിയിരുന്നതായാണ് പോലീസിന്റെ സംശയം. വിദഗ്ധ പരിശോധനക്കായി അസ്ഥികള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
13കാരിയുടെ ഗര്‍ഭം അലസിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തല്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയില്‍നിന്ന് ഗര്‍ഭം ധരിച്ച 13കാരിയെ നിയമവിരുദ്ധമായി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് കേസ്. ആശുപത്രിയിലെ ഒരു ഡോക്ടറെയും നഴ്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പെണ്‍കുട്ടിയെയും കുടുംബത്തെയും കൗമാരക്കാരന്റെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഗര്‍ഭഛിദ്രം നടത്തണമെന്നായിരുന്നു കൗമാരക്കാരന്റെ കുടുംബത്തിന്റെ ആവശ്യം. തുടര്‍ന്ന് വാര്‍ധയിലെ ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. കൗമാരക്കാരന്റെ കുടുംബമാണ് ഇതിനായി പണം നല്‍കിയതെന്നും പോലീസ് പറയുന്നു. ജനുവരി ഒമ്പതിന് ആശുപത്രിയിലെ ഡോക്ടറുടെയും നഴ്സിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
18വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയപ്പോള്‍ അധികൃതരെ അറിയിച്ചില്ലെന്നാണ് ഡോക്ടര്‍ക്കെതിരായ കേസ്. കൗമാരക്കാരന്റെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായാണ് ആശുപത്രിയും പരിസരവും പോലീസ് പരിശോധനക്ക് വിധേയമാക്കിയത്. പോലീസ് ബയോഗ്യാസ് പ്ലാന്റ് പരിശോധിക്കുന്നതിന്റെയും എല്ലുകള്‍ ശേഖരിക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. നിയമവിരുദ്ധമായാണോ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയിരുന്നതെന്ന് പരിശോധിക്കുമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.