പത്തനംതിട്ട : മലയോര മേഖലകളും ഏറ്റവും ഉയർന്ന പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ജില്ലയിലെ രൂക്ഷമായ ശുദ്ധ ജലക്ഷാമം പരിഹരിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാതെ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡിസിസി നേതൃത്വത്തിൽ ചേർന്ന ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ ജില്ലയുടെ പല പ്രദേശങ്ങളിലും കുടിവെള്ളത്തിനും മറ്റ് ശുദ്ധജല ആവശ്യങ്ങൾക്കുമായി ജനങ്ങൾ കിലോ മീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.
വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ ജില്ലയുടെ പല പ്രദേശങ്ങളിലും കുടിവെള്ളത്തിനും മറ്റ് ശുദ്ധജല ആവശ്യങ്ങൾക്കുമായി ജനങ്ങൾ കിലോ മീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.
ജില്ലയിലെ അതി രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് നിലവിലുള്ള ശുദ്ധജല പദ്ധതികൾ വിപുലീകരിക്കുവാനും ലഭ്യമായ ജല ശ്രോതസുകൾ നവീകരിക്കുവാനും പ്രത്യേക കർമ്മ പദ്ധതിയും അതിനാവശ്യമായ ഫണ്ടും അനുവദിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൻ താൽക്കാലിക അടിസ്ഥാനത്തിൽ ടാങ്കർ ലോറികളിൽ ശുദ്ധജല വിതരണത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിഏഴാം ജന്മ വാർഷികത്തോടനുബന്ധിച്ച് കെപിസിസി പ്രഖ്യാപിച്ച നൂറ്റി മുപ്പത്തി ഏഴ് രൂപ ചലഞ്ച്, മാർച്ച് ഏഴാം തീയതി ജില്ലാ കളക്ടേറ്റിനു മുമ്പിൽ നടത്തുന്ന സിൽവർ ലൈൻ വിരുദ്ധ സമരം എന്നിവ വിജയിപ്പിക്കുന്നതിനും, ഇതിന്റെ മുന്നൊരുക്കങ്ങൾക്കായി മാർച്ച് 3ന് മുമ്പ് ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ വിളിച്ചു ചേർക്കുന്നതിനും യോഗം തീരുമാനിച്ചു. കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ജി.രഘുനാഥ് എന്നിവർ പ്രസംഗിച്ചു.