കോഴിക്കോട് : തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പതിനൊന്ന് പേർക്ക് കടിയേറ്റെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തെരുവുനായ ആക്രമണം തടയാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത്.
നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാർച്ച് 22 ന് കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വെള്ളിയാഴ്ച രാവിലെ കൊമ്മരി, പൊറ്റമ്മൽ, ഗോവിന്ദപുരം, മയിലാമ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.