തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ആര്‍എസ്എസ് നേതാവുമായ കുമ്മനം രാജശേഖരന്‍. എതിരഭിപ്രായം പറയുന്നവരുടെ നാവരിയാന്‍ ശ്രമിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് കുമ്മനം പ്രതികരിച്ചു. എന്ത് മതവിദ്വേഷ പ്രസ്താവനയാണ് പി.സി ജോര്‍ജ് നടത്തിയത്, അദ്ദേഹം പറഞ്ഞത് യാഥാര്‍ഥ്യമാണ്, അത് വിശദീകരിക്കാനുള്ള അവകാശം ജോര്‍ജിനുണ്ട്. ഒരു വ്യക്തിക്ക് തന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും കുമ്മനം പറയുന്നു.
‘പി.സി ജോര്‍ജ് ചില കാര്യങ്ങള്‍ തന്റേടത്തോടെ വെട്ടിത്തുറന്ന് പറഞ്ഞു എന്നതുകൊണ്ടാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എതിര്‍ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനും എതിര്‍ അഭിപ്രായം പറയുന്നവരുടെ നാവരിയാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേരളത്തില്‍ ലൗ ജിഹാദും ഹലാലുമെല്ലാം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന തരത്തിലുമായിരുന്നു പി.സി ജോര്‍ജ് നടത്തിയ പ്രസ്താവന.
അതേസമയം പി.സി ജോര്‍ജിനെതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗമാണ് ജോര്‍ജ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ എടുക്കുന്ന എല്ലാ നടപടികളെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ആരാണ് പി.സി ജോര്‍ജിനെ കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത് എന്ന് കുമ്മനത്തിന്റെ പ്രതികരണത്തില്‍ന്ന് മനസിലാകും. ഇത്തരം പ്രസ്താവനകള്‍ നാടിന് ഗുണകരമല്ല, കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്നവയാണെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. തിരുവനന്തപുരം ഫോർട്ട് പോലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. 153 എ വകുപ്പും ഇത് കൂടാതെ പി.സി ജോർജിനെതിരെ 295 A എന്ന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. സമൂഹത്തിൽ ഭീതി വിതക്കും വിധം പ്രസംഗിച്ചതിനാണ് പുതിയ വകുപ്പ്. സ്റ്റേഷൻ ജാമ്യം കിട്ടാത്ത വിധത്തിലുള്ള വകുപ്പുകളാണ് ഇത്. കോട്ടയത്തു നിന്നും തിരുവനന്തപുരത്തെത്തിക്കുന്ന പി.സി ജോര്‍ജിനെ അറസ്റ്റ് രോഖപ്പെടുത്തിയ ശേഷം മജിസട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.