തിരുവനന്തപുരം : നിയമത്തിന്റെ പരിധി ലംഘിക്കുന്ന തരത്തിലുള്ള പരാമർശമാണ് പി.സി ജോർജ് നടത്തിയതെന്നും ഇതിന്റെ ഫലം അദ്ദേഹം അനുഭവിക്കണമെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ കൂടിവരുകയാണ്. മത സൗഹാർദം ഇപ്പോൾ ലോലമായ അവസ്ഥയിലാണ്. അത് തകർക്കുന്ന സമീപനമാണ് പി.സി ജോർജ് സ്വീകരിച്ചിരിക്കുന്നത്. എന്തും വിളിച്ചുപറയാമെന്ന തോന്നലാണ് പി.സി ജോർജിനുള്ളത്. സമുദായങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള മലീമസമായ വാക് പ്രയോഗങ്ങൾ ക്രിമിനൽ കുറ്റമാണെന്നും സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ മകൻ ഷോൺ ജോർജ് പ്രതികരിച്ചിരുന്നു. പി.സി ജോർജ് എവിടിയെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ലെന്നും വിളിച്ചാൽ തിരുവനന്തപുരത്ത് വന്ന് ഹാജരായേനെയെന്നും ഷോൺ ജോർജ് പറഞ്ഞു.
പോലീസ് വളരെ മാന്യമായാണ് പെരുമാറിയത്. കസ്റ്റഡിയിലെടുക്കണമെന്ന് പറഞ്ഞു. ഡ്രസ് മാറിയ ശേഷം വന്നാൽ മതിയോ എന്ന് ചോദിച്ചു, മതിയെന്ന് പറഞ്ഞ് പോലീസ് കാത്തുനിന്നു. ശേഷം ഞാനുമുൾപ്പെടെ തന്നെയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്’- ഷോൺ ജോർജ് പറഞ്ഞു. പി.സി ജോർജ് പറഞ്ഞ കാര്യം ശരിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ ഷോൺ ജോർജ് തയാറായില്ല. അത് പൊതുസമൂഹത്തിൽ ഇനിയും ചർച്ചയാകുമെന്നും ഇക്കാര്യം കോടതിയിലാണ് പി.സി ജോർജ് തെളിയിക്കേണ്ടതെന്നും ഷോൺ ജോർജ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പിസി ജോർജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നും മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പി.സി ജോർജ് ഇന്നലത്തെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പി.സി ജോർജ് പറഞ്ഞു.