കോഴിക്കോട് : മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പുറത്തെടുത്തു. ഫോറൻസിക് സംഘം, തഹസിൽദാർ എന്നിവെരടങ്ങുന്ന സംഘം പാവണ്ടൂർ ജൂമാ മസ്ജിദ് ഖബറിടത്തിൽ എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റും. ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. റിഫയുടെ മരണത്തിലെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. തുടരന്വേഷണത്തിൽ നിർണയകമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍. മരണത്തിലെ ദൂരൂഹത മാറണമെന്നും റിഫക്ക് നീതി കിട്ടണമെന്നും അമ്മ ഷറീന പറഞ്ഞു. പോസ്റ്റ്മോർട്ടം നടന്നാൽ മകൾക്ക് സംഭവിച്ചത് എന്താണെന്ന് അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷയും ഷറീന പങ്കുവെച്ചു.
മാർച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പോലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭർത്താവ് മെഹനാസിനെതിരെ പോലീസ് കെസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.