തിരുവനന്തപുരം : കെ വി തോമസ് സ്വയം പുറത്തേക്ക് പോകാൻ തീരുമാനിച്ചെന്ന് കെ മുരളീധരൻ എം പി. തെരഞ്ഞെടുപ്പ് രംഗത്ത് പാർട്ടിയെ പുറംകാല് കൊണ്ട് ചവിട്ടിയത് നിർഭാഗ്യകരം. അച്ചടക്ക ലംഘനം നടത്തിയ വ്യക്തിയോട് മൃദു സമീപനം കാണിച്ചു. കെ വി തോമസ് സ്വയം പുറത്തുപോയതോടെ അധ്യായം അടഞ്ഞെന്ന് കെ മുരളീധരൻ പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന കെ.വി. തോമസിനെതിരെ നടപടിയെടുക്കുമെന്ന് എ.ഐ.സി.സി. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് എതിരെ പ്രവർത്തിച്ചാൽ നടപടി എടുക്കാൻ കെ.പി.സി.സിക്ക് അധികാരം ഉണ്ട്. കെ.പി.സി.സി എടുക്കുന്ന നടപടി എ.ഐ.സി.സി അംഗീകരിക്കുമെന്നും കെ.സി.വേണുഗോപാല്‍ വിശദീകരിച്ചു.
ഇതിനിടെ കെ.വി.തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിൽ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കെ വി തോമസിനെതിരായ നടപടി എഐസിസിയുമായി വീണ്ടും ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കെ വി തോമസിനെതിരെ നടപടി വേണമെന്നാണ് എഐസിസിയോട് ആവശ്യപ്പെട്ടത്. പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി.
എൽ ഡി എഫ് കൺവെൻഷനിൽ പങ്കെടുക്കുന്നത് കെ വി തോമസിന്റെ ഇഷ്ടം. കോണ്‍ഗ്രസ് പാര്‍ട്ടിയിൽ ഇല്ല ഇല്ല എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അദ്ദേഹം ഉണ്ട് ഉണ്ട് എന്ന് പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സിപിഐഎമ്മിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചു. കെപിസിസി നിര്‍ദേശിച്ചതനുസരിച്ച് എഐസിസി നടപടി തുടങ്ങിയെന്നും സുധാകരന്‍ പറഞ്ഞു.