പാലക്കാട് : വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജന്റെ വിവാദ പരാമര്‍ശത്തില്‍, ക്രിമിനല്‍ കേസെടുക്കാമെന്ന് കോടതി. പാലക്കാട് പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതല്ല, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന ഉദ്യോഗസ്ഥന്റെ പരാമര്‍ശത്തിലാണ് കേസ്. സോജന്റെ പരാമര്‍ശനത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
കേസില്‍ പ്രതികളെ എല്ലാവരേയും പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സോജന്റെ വിവാദ പ്രതികരണം. ഒന്നര വര്‍ഷം ജയിലില്‍ കിടന്നത് തന്നെയാണ് പ്രതികള്‍ക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കേസില്‍ ഒരു തെളിവും ഇല്ലെന്നുമാണ് സോജന്‍ പറഞ്ഞത്. പ്രതികള്‍ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നതില്‍ സംശയമില്ലെന്നുമുള്ള സോജന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി.
കേസില്‍, പോലീസ് തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന അവസ്ഥയാണുണ്ടായതെന്നും കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി. സോജന്‍, എസ്ഐ ചാക്കോ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം. ജനുവരി 13ന് മൂത്ത കുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, 52-ാം നാളാണ് ഇളയകുഞ്ഞിനേയും സമാനമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വി.മധു, ഷിബു, എം മധു, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രദീപിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.