കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇന്‍ഫ്ലുവന്‍സറുമായ പേളി മാണിയുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ തള്ളാതെയുള്ള പേളിയുടെ നിലപാടില്‍ രൂക്ഷ വിമര്‍ശനമാണ് എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ ഉന്നയിക്കുന്നത്.
,പുതിയ കുഞ്ഞുങ്ങള്‍ പൊളിയാണെന്നും പഴകിയ കുഞ്ഞുങ്ങള്‍ പേളിയാണെന്നുമുള്ള പരിഹാസ കുറിപ്പോടെയാണ് ലിജീഷ് കുറിപ്പ് തുടങ്ങുന്നത്. മെറ്റ്കാഫോര്‍സില്‍ നിന്നും സായിപ്പ് ഉപേക്ഷിച്ചു പോയ അപ്പര്‍ക്ലാസ് വെടിപറച്ചിലുകളും തീന്‍മേശ മര്യാദകളും പഠിച്ചിറങ്ങിയാല്‍ എല്ലാം തികഞ്ഞു എന്നു വിചാരിക്കുന്ന സ്‌നോബുകള്‍ക്ക് പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യയെ മനസിലാവില്ലെന്ന് അദ്ദേഹം കുറിച്ചു.
ലിജീഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
—
പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്.
—
പഴകിയ കുഞ്ഞുങ്ങൾ പേളിയാണ് !!
—
മെറ്റ്കാഫോർസിൽ നിന്നും സായിപ്പ് ഉപേക്ഷിച്ചു പോയ അപ്പർക്ലാസ് വെടിപറച്ചിലുകളും തീൻമേശ മര്യാദകളും പഠിച്ചിറങ്ങിയാൽ എല്ലാം തികഞ്ഞു എന്നു വിചാരിക്കുന്ന സ്നോബുകൾക്ക് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാനുള്ള സെൻസുണ്ടാവണം, സെൻസിബിലിറ്റിയുണ്ടാവണം, സെൻസിറ്റിവിറ്റിയുണ്ടാവണം എന്നൊന്നും അലറുന്നതിൽ വലിയ കാര്യമില്ല. പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും ഇന്ത്യയെ അവർക്ക് മനസിലാവില്ല. ഭരണകൂടത്തിൻ്റെ ഗ്ലോറിഫൈഡ് സ്റ്റെനോഗ്രാഫർമാർ മാത്രമാണ് അവരെല്ലാക്കാലത്തും. മണിയടിക്കാരുമതെ, മൈനർ രവിമാരുമതെ, കൃഷ്ണ കുമാരന്മാരുമതെ.
ഏതു കൊള്ളണമെന്നും ആരെ തള്ളണമെന്നും ഞങ്ങൾക്കറിയാം. സംഘബോധത്തിന്റെ തുപ്പലുരസിയെറിയുന്ന പ്രിവിലേജ്ഡ് ഇൻഫ്ലുവൻസർമാരുടെ ബോളിൽ ക്ലീൻബൗൾഡാവില്ല ഇന്ത്യൻ യുവത്വം. അഭിമാനത്തോടെ, ആദരവോടെ ഇപ്പോഴും എപ്പോഴും പൊരുതുന്ന കുട്ടികൾക്കൊപ്പം.






























