ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കുറ്റവാളികളെ ശിക്ഷയിൽ നിന്നും ഒന്നിനും ഒഴിവാക്കില്ലെന്നും, ആർക്കുവേണ്ടിയും യുദ്ധക്കുറ്റങ്ങൾ ചെയ്യരുതെന്നും അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഖാഈ രംഗത്ത്. തങ്ങളുടെ അടങ്ങാത്ത യുദ്ധക്കൊതിക്കും കൂട്ടക്കൊലകൾക്കുമായി അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മനുഷ്യ ധാർമ്മികതയുടെയും അടിത്തറകളെപ്പോലും ബലികഴിക്കാനാണ് അമേരിക്കൻ ഭരണകൂടം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലങ്ങളും പവർ പ്ലാന്റുകളും തകർക്കുന്ന അമേരിക്കൻ നയം തികച്ചും നിയമവിരുദ്ധവും കുറ്റകരവുമാണെന്നും, ഇത് ക്രൂരമായ പ്രതികാരവും കൂട്ടായ ശിക്ഷയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുന്ന ഈ പ്രസ്താവന അമേരിക്കൻ ഭരണകൂടത്തിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
ഇത്തരത്തിലുള്ള നടപടികൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളിലും അമേരിക്കയുടെ സ്വന്തം ആഭ്യന്തര നിയമങ്ങളിലും (പ്രത്യേകിച്ച് 18 യു.എസ്.സി 2441 എന്ന യുദ്ധക്കുറ്റ നിയമത്തിൽ) വ്യക്തമായി നിരോധിച്ചിട്ടുള്ളതാണെന്നും ഈ കുറ്റകൃത്യങ്ങൾക്ക് യാതൊരുവിധത്തിലുള്ള സമയപരിധിയുമില്ലെന്നും ബഖാഈ വ്യക്തമാക്കി.തികച്ചും നിയമവിരുദ്ധമായ ഇത്തരം ഉത്തരവുകൾ നിരസിക്കാൻ സൈനികർക്ക് നിയമപരവും ധാർമ്മികവുമായ കടമയുണ്ടെന്ന് അമേരിക്കൻ സൈനിക നിയമങ്ങളും പ്രതിരോധ വകുപ്പിന്റെ യുദ്ധനിയമ മാനുവലുകളും വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അരാജകത്വത്തിനും നിയമലംഘനങ്ങൾക്കും എതിരെ ഇറാൻ എപ്പോഴും ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ അമേരിക്കയ്ക്കെതിരെ ഇറാൻ നടത്തുന്ന ഇത്തരം ശക്തമായ നിയമപരമായ മുന്നറിയിപ്പുകൾ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ഇത് കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.





























