കാസർകോട്: മഞ്ചേശ്വരത്ത് സോങ്കാറിൽ പട്രോളിങ് നടത്തുകയായിരുന്ന എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന് നേരെ ആക്രമണം. കാർ ഇടിച്ച് അപായപ്പെടുത്താനാണ് ശ്രമിച്ചത്. സംഭവത്തിൽ സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ എൻ. വി, എക്സൈസ് ഡ്രൈവർ ദിജിത്ത് എന്നിവർക്ക് പരിക്കേറ്റു. വാഹനപരിശോധനയ്ക്കിടെ കാറിലെത്തിയ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ വാഹനത്തിൽ മന:പൂർവം ഇടിച്ചു കയറ്റുകയായിരുന്നു. വാഹനത്തിൽ നിന്നും 103 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്ക് നിസാര പരിക്കേറ്റു. ഇവർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
കർണ്ണാടക അതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ വൻതോതിൽ കർണാടക മദ്യം കേരളത്തിലേക്ക് കടത്തി വിൽപ്പന നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം പട്രോളിങ് നടത്തിയത്. വ്യാജ നമ്പർ പ്ലേറ്റ് പതിച്ച ഒരു മാരുതി സ്വിഫ്റ്റ് കാർ ഉപയോഗിച്ചായിരുന്നു ആക്രമണം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോയ് ജോസഫിന്റെ കാലിൽ ഒന്നിലധികം പൊട്ടലുകളുണ്ട്. പ്രിവന്റീവ് ഓഫീസർ എൻ വി ദിവാകരന്റെ തലയോട്ടിയിൽ പൊട്ടലുണ്ട്. ഇരുവർക്കും ശസ്ത്രക്രിയ നടത്തണം. ഇരുവരെയും മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.