രാജ്കോട്ട് : പരിക്കിന് ശേഷമുള്ള വിസ്മയ തിരിച്ചുവരവിനും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ചതിനും പിന്നാലെ ഇന്ത്യയുടെ ടി20 നായകപദവിയില്‍ എത്തിയിരിക്കുകയാണ് ഓള്‍റൌണ്ടർ ഹാർദിക് പാണ്ഡ്യ. ഇതിഹാസ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വാക്കുകളാണ് ക്രിക്കറ്റർ എന്ന നിലയില്‍ തന്‍റെ ജീവിതം മാറ്റിമറിച്ചത് എന്ന് പാണ്ഡ്യ പറയുന്നു.
‘ഗുജറാത്ത് ടൈറ്റന്‍സിനായി പുറത്തെടുത്ത പ്രകടനം ടീം ഇന്ത്യക്കായും കാഴ്ചവെക്കാനാണ് ശ്രമം. എന്‍റെ തുടക്ക ദിനങ്ങളില്‍ മഹി ഭായ് ഒരു കാര്യം പഠിപ്പിച്ചിരുന്നു. സമ്മർദങ്ങളെ എങ്ങനെ അതിജീവിക്കുന്ന എന്ന ലളിതമായ ചോദ്യമാണ് ഞാന്‍ ചോദിച്ചത്. അദേഹം എനിക്ക് ചെറിയൊരു ഉപദേശം തന്നു. നിങ്ങളുടെ സ്കോർ എത്രയാണ് എന്ന് ചിന്തിക്കാതെ എന്താണ് ടീമിന് ആവശ്യം എന്ന് ആലോചിക്കുക എന്നായിരുന്നു അദേഹത്തിന്‍റെ മറുപടി. ഈ ഉപദേശം കരിയറില്‍ സഹായകമായി. സാഹചര്യത്തിനനുസരിച്ചാണ് ഞാന്‍ കളിക്കുന്നത്’ എന്നും രാജ്കോട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ടി20ക്ക് ശേഷം ദിനേശ് കാർത്തിക്കുമായുള്ള സംഭാഷണത്തിനിടെ ഹാർദിക് പാണ്ഡ്യ പറഞ്ഞു.