പീരുമേട് : കേരളത്തില്‍ വിതരണത്തിനായി ശേഖരിച്ച് വെച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പിടിച്ചെടുത്തു. കമ്പം ഗൂഡല്ലൂര്‍ പ്രദേശങ്ങളില്‍ നിരോധിത ലഹരി ഉത്പന്നങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ളതായി കേരള പോലീസിന് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് പോലീസിനെ വിവരം അറിയിച്ചതനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
ഉത്തമ പാളയം പോലീസ് സൂപ്രണ്ട് സരേയ ഗുപ്ത, ഇന്‍സ്‌പെക്ടര്‍ പിച്ചെ പാണ്ടിയന്‍, സബ് ഇന്‍സ്‌പെക്ടര്‍ കതിരേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കമ്പം സ്വദേശികളായ സതീഷ് (35 ) വേലവന്‍ (39) എന്നിവരെ കമ്പം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിനു സമീപത്തെ ഗോഡൗണില്‍ പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. പുകയില ഉത്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് കൂട്ടിയിട്ട നിലയിലായിരുന്നു.
കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും തെലുങ്കാന, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കമ്പം ഗോഡൗണില്‍ എത്തിച്ച് ഇവിടെ നിന്നും ഏറിയപങ്കും കേരളത്തിലേക്ക് അയയ്ക്കുകയായിരുന്നു പതിവ്. ഇടനിലക്കാരെ ഉപയോഗിച്ച് എത്തിക്കുകയാണ് ഇവരുടെ പ്രധാന തന്ത്രവും. കുമളി ,വണ്ടിപ്പെരിയാര്‍, പീരുമേട് ,ഏലപ്പാറ പഞ്ചായത്തുകളില്‍ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തുന്നത് സംബന്ധിച്ച് ലഭിച്ച സൂചനയാണ് അറസ്റ്റിന് വഴിതെളിച്ചത്.