കൊച്ചി: ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്നും അംഗത്വ ഫീസ് തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ച് നടൻ ജോയ് മാത്യു. മാന്യമായ മറ്റൊരു ക്ലബിൽ തനിക്ക് അംഗത്വമുണ്ട് എന്നും ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ല എന്നും ജോയ് മാത്യു കത്തിൽ വ്യക്തമാക്കി. ‘ക്ലബ്ബ്’ എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ വേണം എന്നാണ് ജോയ് മാത്യു കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ജോയ് മാത്യു ‘അമ്മ’ നേതൃത്വത്തിന് നല്‍കിയ കത്തിന്റെ പൂര്‍ണ രൂപം
‘കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്ററിംഗില്‍ തൊഴില്‍പരമായ ബാധ്യതകളാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ താങ്കള്‍ ‘അമ്മ’ ഒരു ക്ലബ്ബ് ആണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു. ‘അമ്മ’ എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്.
ക്ലബിന്റെ പ്രവര്‍ത്തന രീതിയും ചാരിറ്റബിള്‍ സൊസൈറ്റി ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ. നിലവില്‍ മാന്യമായ മറ്റൊരു ക്ലബ്ബില്‍ അംഗത്വം എനിക്കുള്ള സ്ഥിതിക്ക് ‘അമ്മ’ എന്ന ക്ലബ്ബില്‍കൂടി ഒരു അംഗത്വം ഞാന്‍ അഗ്രഹിക്കുന്നില്ല എന്നറിയിക്കട്ടെ. ആയത് കൊണ്ട് ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്ന് അപേക്ഷിക്കുന്നു.’
‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയ ഇടവേള ബാബു ‘അമ്മ’ എന്ന സംഘടന ക്ലബ് ആണ് എന്ന പരാമര്‍ശം നടത്തിയത്. ഇതേ തുടര്‍ന്ന് ഗണേഷ് കുമാര്‍, ഷമ്മി തിലകന്‍, ഹരീഷ് പേരടി എന്നിവര്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജോയ് മാത്യുവിന്റെ കത്ത് .