ന്യൂഡൽഹി : വടക്കുകിഴക്കൻ ഇന്ത്യയിലും ബിഹാറിലും ആഫ്രിക്കൻ പന്നിപ്പനി പടരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കര്‍ശന നിർദേശം നല്കിയിരിക്കുകയാണ് കേന്ദ്രം. വളരെ വേഗമാണ് പന്നികളിൽ രോഗം പടരുന്നത്. വാക്സിനോ മറ്റു പ്രതിരോധ മരുന്നുകളോ ഇല്ലാത്തതിനാൽ രോഗം ബാധിച്ച പന്നികൾ കൂട്ടത്തോടെ ചാകുകയാണ്. ചെക്‌പോസ്റ്റുകളിലും അതിർത്തിപങ്കിടുന്ന മറ്റു സ്ഥലങ്ങളിലും പോലീസുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ കർശന പരിശോധന വേണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മിഷണർ നിർദേശിച്ചു.
ഈ പകർച്ചവ്യാധി പന്നിവളർത്തൽ മേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. രോഗബാധയേറ്റ പന്നികളിൽ മരണ സാധ്യത നൂറ് ശതമാനമാണന്ന് മാത്രമല്ല മറ്റ് പന്നികളിലേക്ക് അതിവേഗത്തിൽ പടരുകയും ചെയ്യും. ഇന്ത്യയിൽ ഏറ്റവും അധികം വളർത്തു പന്നികളുള്ള അസ്സാമിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയത് രാജ്യത്ത് പന്നിവളർത്തൽ മേഖലയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
മറ്റ് പ്രദേശങ്ങളിലേക്ക് പടർന്ന് പിടിക്കാൻ ഇടവന്നാൽ ലക്ഷക്കണക്കിനാളുകൾ ഉപജീവനത്തിനത്തിനായി ആശ്രയിക്കുന്ന പന്നിവളർത്തൽ, അനുബന്ധ മാംസോത്പാദനമേഖല എന്നിവ തകരുന്നതിനും വലിയ സാമ്പത്തിക നഷ്ടത്തിനും ഇതു കാരണമാവും. രോഗം പടരുന്ന സ്ഥലങ്ങളിൽ ഇറച്ചിവിൽപ്പന നിരോധിച്ചതോടെ ഇവയ്ക്ക് വിലയിടിഞ്ഞു. പിഗ് എബോള എന്ന് അറിയപ്പെടുന്ന സാംക്രമിക പന്നിരോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. അസ്ഫാർവൈറിഡെ എന്ന ഡി.എൻ.എ. വൈറസ് കുടുംബത്തിലെ ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസുകളാണ് രോഗത്തിന് കാരണം.
വളർത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും മുള്ളൻപന്നികളെയുമെല്ലാം രോഗം ബാധിക്കും. കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനത്തിൽ പെട്ട പന്നികളിലും രോഗസാധ്യത ഉയർന്നതാണ്. വൈറസ് ബാധയേറ്റ് 3-5 ദിവസത്തിനകം പന്നികൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനി, ശ്വാസതടസ്സം, തീറ്റ മടുപ്പ്, ശരീര തളർച്ച, തൊലിപ്പുറത്ത് രക്ത വാർച്ച, ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകൾ, വയറിളക്കം, ഛർദ്ദി, കൂടാതെ ഗർഭിണി പന്നികളിൽ ഗർഭമലസൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
ലോകത്തിന്റെ പലഭാഗങ്ങളിലും സ്ഥിരമായി ആഫ്രിക്കന്‍ സൈവന്‍ ഫീവര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും 2019 സെപ്റ്റംബറില്‍ ചൈനയില്‍ വലിയ തോതിലുള്ള രോഗബാധ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പന്നിയിറച്ചി ഉല്‍പാദകനും ഉപഭോക്താവുമാണ് ചൈന. ചൈനയ്ക്കു പുറമേ മംഗോളിയ, വിയറ്റ്‌നാം, കമ്പോഡിയ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധയുണ്ടായി .