ആലപ്പുഴ : ജില്ലയിൽ മഴ ഇന്നലെയും തുടർന്നു. ഇതുവരെ 19 വീടുകൾക്കു നാശനഷ്ടമുണ്ടായി. ഒരെണ്ണം പൂർണമായും 18 എണ്ണം ഭാഗികമായും തകർന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ പുതുവൽ വീട്ടിൽ മുരളിയുടെ വീട് കടലേറ്റത്തിലാണ് പൂർണമായി തകർന്നത്. ബുധനാഴ്ച രാവിലെ എട്ടുമണിവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ 30.2 മില്ലിമീറ്റർ മഴപെയ്തു.
പ്രളയ ജലം കടലിലേക്ക് ഒഴുക്കി വിടുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിലെ 40ഷട്ടറുകളിൽ 39 എണ്ണവും ഉയർത്തിയെങ്കിലും ലീഡിംഗ് ചാനലിലെ ആഴക്കുറവ് നീരൊഴുക്കിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 2019ൽ ആരംഭിച്ച ലീഡിംഗ് ചാനലിലെ ആഴം വർദ്ധിപ്പിക്കൽ പദ്ധതി എങ്ങുമെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. പുനരുദ്ധാരണം നടക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പലഭാഗങ്ങളും പ്രളയജലത്തിൽ മുങ്ങിയത് ഗതാഗത തടസമുണ്ടാക്കി. ജലനിരപ്പുയർന്നതോടെ റോഡിന്‍റെ പുനർ നിർമ്മാണ ജോലികൾ താത്കാലികമായി നിർത്തി. അമ്പലപ്പുഴ-തിരുവല്ല റോഡിലും വെള്ളകയറി വാഹന ഗതാഗതം തടസപ്പെട്ടു.
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍
———————
1. ചെങ്ങന്നൂര്‍- 22 ക്യാമ്പുകള്‍, 194 കുടുംബങ്ങള്‍, 652 പേര്‍
2. കുട്ടനാട്- അഞ്ച് ക്യാമ്പുകള്‍, 66 കുടുംബങ്ങള്‍, 210 പേര്‍
3. മാവേലിക്കര- നാല് ക്യാമ്പുകള്‍, 19 കുടുംബങ്ങള്‍, 63 പേര്‍
4. കാര്‍ത്തികപ്പള്ളി- മൂന്ന് ക്യാമ്പുകള്‍, 35 കുടുംബങ്ങള്‍, 120 പേര്‍