തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തിയ സംസ്ഥാനതല കണക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ അതിദരിദ്രര്‍ ഉള്ളത് മലപ്പുറത്ത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്. കുടുംബശ്രീയുടെ പിന്തുണയോടെ അതിദാരിദ്ര്യ ലഘൂകരണത്തിന് ത്രിതല പദ്ധതി തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടായിരുന്നു അതിദരിദ്രരെ കണ്ടെത്താനുള്ള സർവ്വേ. സംസ്ഥാനത്താകെ 64,006 പേര്‍. അതിൽ തന്നെ 12 763 പട്ടിക ജാതിക്കാരും 3021 പട്ടിക വര്‍ഗക്കാരും ഉൾപ്പെടുന്നു. അതിദാരിദ്ര്യത്തിൽ ജീവിക്കുന്നവരുടെ എണ്ണമെടുത്താൽ മലപ്പുറത്തിന് പിന്നിൽ 7278 പേരുള്ള തിരുവനന്തപുരം ജില്ലയാണ് രണ്ടാമത് വരുന്നത്. കടുത്ത ദാരിദ്രം അനുഭവിക്കുന്നവർ ഏറ്റവും കുറവ് കോട്ടയം ജില്ലയിലാണ്.
കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി അതി ദാരിദ്ര്യ ലഘൂകരണമാണ് തദ്ദേശസ്വയംഭരണവകുപ്പിൻ്റെ ലക്ഷ്യം. ആവശ്യത്തിന് ആഹാരം എത്തിക്കുന്നത് അടക്കം ഉടൻ നടപ്പാക്കേണ്ട പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയത്. ഭവന രഹിതരുടെ പുനരധിവാസപോലുള്ള ഹ്രസ്വകാല പദ്ധതികൾ, ഉപജീവന മാര്‍ഗ്ഗമടക്കം ഉറപ്പാക്കുന്ന ദീര്‍ഘകാല പദ്ധതികൾ തുടങ്ങി ത്രിതല സംവിധാനത്തോടെ ഇടപെടൽ നടത്താനാണ് തീരുമാനം. തനത് ഫണ്ടിൽ നിന്ന് പണം ചെലവഴിച്ച് ക്ഷേമപദ്ധതി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കാണ്.