ചേർത്തല: ചേർത്തല അർത്തുങ്കൽ ഫിഷ്‍ലാൻഡിംഗ് സെന്‍ററിന് സമീപം ആയിരം തൈയ്യിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തീരത്തെത്തിയ ആറ് വിദ്യാർഥികളിൽ മൂന്നുപേരാണ് തിരയിൽപെട്ടത്. ഇതിൽ ഒരു വിദ്യാർഥിയെ വ്യാഴാഴ്ച തന്നെ രക്ഷിച്ചിരുന്നു. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. കടക്കരപ്പള്ളി പന്ത്രണ്ടാം വാർഡിൽ തൈക്കൽ കൊച്ചുകരിയിൽ കണ്ണന്‍റെയും അനിമോളുടെയും മകനായ വൈശാഖി ( 16 ) ന്‍റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. ഇന്നലെ വൈകീട്ട് 6.15 ഓടെ അപകടസ്ഥലത്ത് നിന്ന് അൽപ്പം അകലെ മൃതദേഹം പൊങ്ങുകയായിരുന്നു.
വൈശാഖിന്‍റെ മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വൈശാഖിനൊപ്പം കാണാതായ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നികർത്തിൽ മുരളീധരന്‍റെയും ഷീലയുടെയും മകൻ ശ്രീഹരി( 16 ) യെ ഇനിയും കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ആറ് വിദ്യാർഥികൾ തീരത്തെത്തിയത്. ഇതില്‍ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഉടന്‍തന്നെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിതാണ ഇവര്‍ സഹായത്തിന് നിലവിളിച്ചു.
ശബ്ദം കേട്ട മത്സ്യതൊഴിലാളികള്‍ എത്തി ഒരാളെ രക്ഷപ്പെടുത്തി. ഇവർ കയറെറിഞ്ഞു നൽകിയാണ് മുങ്ങിത്താണ വിദ്യാർഥിയെ രക്ഷപെടുത്തിയത്. അപ്പോഴേക്കും മറ്റ് രണ്ടുപേരും മുങ്ങിതാഴ്ന്നു. ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തില്‍ പോലീസും കടക്കരപ്പള്ളിയിലെയും ചേര്‍ത്തല തെക്കിലെയും ജനപ്രതിനിധികളും മത്സ്യതൊഴിലാളി യൂണിയന്‍ നേതാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി രംഗത്തെത്തിയിരുന്നു. അഗ്നിശമനസേനയും തീരദേശ പോലീസും പോലീസ് സേനയും സജ്ജമായി തിരച്ചിൽ വെള്ളിയാഴ്ചയും നടത്തിരുന്നു.