കൊച്ചി: ജനസംഖ്യ കുറയാൻ തുടങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഉയർന്ന വിദ്യാഭ്യാസം, മെച്ചപ്പെട്ട തൊഴിലിനായുള്ള കുടിയേറ്റം. ഇതോടെ കെട്ടിട നിർമ്മാണമടക്കം മലയാളി ഉപേക്ഷിച്ച പല തൊഴിലും ചെയ്യാൻ ആളില്ലെന്ന അവസ്ഥയായി. ഇപ്പോഴത്തെ വിലയിരുത്തൽ പ്രകാരം സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 2050ഓടെ അരക്കോടി എത്തുമെന്നാണ് പ്ലാനിംഗ് ബോർഡിന്‍റെ വിലയിരുത്തൽ. ഒരു കാലത്ത് ഗൾഫ് പണം കൊണ്ട് കേരളം മാറിയത് പോലെ ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലയിൽ വലിയ മാറ്റത്തിന് കേരളത്തിലേക്കുള്ള തൊഴിൽ കുടിയേറ്റം കാരണമാകുന്നു.
1961 ലെ സെൻസസ് പ്രകാരം 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണമായിരുന്നു ജനസംഖ്യയിൽ ഏറ്റവും കുറവ്. യുവാക്കളുടെ ശതമാനമായിരുന്നു അന്ന് കൂടുതൽ. എന്നാൽ മികച്ച ചികിത്സ സൗകര്യങ്ങൾ ഉൾപ്പടെ ഉറപ്പാക്കാനായതോടെ കേരളത്തിൽ ആയുർ ദൈർഘ്യം കൂടി. അറുപത് വയസ്സ് പിന്നിട്ടവരുടെ എണ്ണവും കാര്യമായി കൂടി. മാറിയ സാഹചര്യത്തിൽ കേരളത്തിൽ തുടരുന്ന യുവാക്കളുടെ എണ്ണം ഉയർന്നതുമില്ല. ഈ സ്ഥിതിയിൽ 2051ലെത്തിയാൽ സംസ്ഥാനത്തുള്ള മൂന്നിൽ ഒരാൾ അറുപത് വയസ്സ് പിന്നിട്ടവരാകും. ഈ പശ്ചാത്തലത്തിലാണ് നിലവിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വരവിനെ കാണേണ്ടതും.
തമിഴ്നാടിനെ കൂടാതെ പശ്ചിമ ബംഗാൾ, ആസാം, ബിഹാർ, ജാർഖണ്ഡ്, കർണാടക, ഒഡീഷ ഉത്തർ പ്രദേശ് എന്നിവടങ്ങളിൽ നിന്ന് 1990കൾ മുതലാണ് തൊഴിലാളികൾ എത്തി തുടങ്ങിയത്. ഇന്ന് 2022ൽ രാജ്യത്ത് തന്നെ ഏറ്റവും ദൈർഘ്യമേറിയ കുടിയേറ്റ ഇടനാഴികൾ കേരളത്തിൽ നിന്നാണ്. കൊല്ലത്ത് നിന്ന് 3500 കിലോമീറ്റർ ദൂരെ അസമിലെ നൗഗാവ്, കോട്ടയത്ത് നിന്ന് 3700 കിലോമീറ്റർ ദൂരെ ആസാമിലെ ദിബ്രുഗർ.ഇവിടെ നിന്നെല്ലാം കേരളത്തിലേക്ക് തൊഴിലാളികളെത്തുന്നു.
എത്ര ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നു എന്നതിന് കൃത്യമായ കണക്കുകളില്ല. പഞ്ചാബ് സർവ്വകലാശാല പ്ലാനിംഗ് ബോർഡുമായി ചേർന്ന് 4 വർഷം മുൻപ് നടത്തിയ പഠനത്തിൽ 31ലക്ഷം പേർ പല സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലിനായി എത്തുന്നു എന്നാണ് കണക്ക്. എറണാകുളം ജില്ലയിൽ മാത്രം ആറ് ലക്ഷം പേരുണ്ട്. 14,000 ത്തിൽ അധികം കുടുംബങ്ങളുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ എണ്ണം കൂടി വരുന്നുവെന്നും കണക്കുകൾ പറയുന്നു.