തിരുവനന്തപുരം: സംസ്ഥാനത്താകെ ചർച്ചയായി മാറിയ തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ ‘കത്ത്’ വിവാദത്തിലും സർവകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സി പി എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ വിലയിരുത്തല്‍. കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. നിയമനങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് സി പി എം. കോര്‍പറേഷന്‍ മേയറുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ സംസ്ഥാന നേതൃത്വത്തില്‍ വലിയ അതൃപ്തിയാണുള്ളത്.
നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നു. നിയമനങ്ങൾ പാർട്ടി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉടനടി വേണ്ടെന്നാണ് ധാരണ. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി ഇക്കാര്യത്തിൽ പരിശോധന നടത്തുക. വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ അടക്കം സി പി എം വിശദമായി പരിശോധിക്കും. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സി പി എം സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നിട്ടുണ്ട്.