ഇടുക്കി : കമ്പംമെട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. പെൺകുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവാണ് തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഒരുക്കിയത്. പെൺകുട്ടിയുമായി എറണാകുളത്തേക്ക് കടക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. സ്കൂളിലെത്തിയ പെൺകുട്ടിയെയാണ് കുഴിത്തൊളു സ്വദേശികളായ നിഷൻ, അഖിൽ, നോയൽ എന്നിവർ ചേർന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്.
പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുന്നത് സഹപാഠികൾ കണ്ടു. ഈ വിവരം അധ്യാപകരെ അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കമ്പംമെട്ട് പോലീസിന്റെ നേതൃത്വത്തിൽ മൂന്ന് ബാച്ചുകളായി തിരിഞ്ഞ് അന്വേഷണം നടത്തി. സിസിടിവികളും മൊബൈൽ ടവർ സിഗ്നലും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഇതിനിടെ പ്രതികളിലൊരാളുടെ ഫോൺ പോലീസ് ട്രയ്‌സ് ചെയ്യുകയും കട്ടപ്പനയ്ക്ക സമീപം ലൊക്കേഷൻ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഇരട്ടയാറിൽ നിന്നും ഇവരെ പിടികൂടി. പ്രതികളിലൊരാൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുമായി എറണാകുളത്തേയ്ക്ക് കടക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. പോസ്‌കോ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.