ഡല്‍ഹി: ടെക്, ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഭക്ഷണ വിതരണവും, വിദ്യാഭ്യാസ സേവനവും അവസാനിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ മറ്റ് വിതരണ സേവനങ്ങളും അവസാനിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. കമ്പനി അതിന്റെ പ്രധാന ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റ് പദ്ധതികൾ വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നതായാണ് സൂചന.
“സാമ്പത്തിക മാന്ദ്യത്തിന്റെ വെളിച്ചത്തിലാണ് ഈ നടപടി സ്വീകരിച്ചത്. കമ്പനി ഇപ്പോൾ പ്രധാന ബിസിനസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചത്” കമ്പനിയുമായി അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ആമസോൺ ഡിസ്ട്രിബ്യൂഷൻ പ്രധാനമായും ബെംഗളൂരു, ഹുബ്ലി, മൈസൂർ എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഏകദേശം 50 പേരാണ് ഇതിൽ ജോലി ചെയ്യുന്നത്. നേരത്തെ ആമസോൺ ഇന്ത്യ അതിന്റെ വാർഷിക പ്രവർത്തന ആസൂത്രണ അവലോകന പ്രക്രിയയുടെ ഭാഗമായി ഫുഡ് ഡെലിവറി സേവനമായ ‘ആമസോൺ ഫുഡ്’ അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു.
കമ്പനിയുടെ എഡ്-ടെക് സേവനമായ ആമസോൺ അക്കാദമിയും കഴിഞ്ഞയാഴ്‌ച അവസാനിപ്പിക്കാൻ തീരുമാനം എടുത്തിരുന്നു. ബൈജുസ്, അൺഅക്കാദമി, വേദാന്തു തുടങ്ങിയ എഡ്-ടെക് കമ്പനികളുടെ കുതിപ്പിന് സാക്ഷ്യം വഹിച്ച കോവിഡ് ലോക്ക്ഡൗൺ സമയത്താണ് കമ്പനി ആമസോൺ അക്കാദമി ആരംഭിച്ചത്.