കോന്നി : പുലിഭീതി വിട്ടൊഴിയാത്ത പൂച്ചക്കുളത്ത് വീണ്ടും പുലിയെ കണ്ടതോടെ ഭീതിയുടെ മുൾമുനയിൽ ആയിരിക്കുകയാണ് പ്രദേശത്തെ കുടുംബങ്ങൾ.പൂച്ചക്കുളത്ത് പുലി പിടികൂടിയ വളർത്ത് നായയുടെ ഉടമസ്ഥൻ അനില ഭവനിൽ അനിൽ കുമാർ ആണ് പുലിയെ വീണ്ടും കണ്ടത്.കൃഷിയിടത്തിലെ കാവൽ പുരയിൽ താമസിച്ചിരുന്ന അനിൽകുമാർ പുലിയുടെ ആക്രമണത്തിന് ശേഷം സമീപ പ്രദേശത്തെ വീട്ടിൽ ആണ് കിടക്കുന്നത്.കഴിഞ്ഞ ദിവസം രാത്രി ആറരയോടെ ആഹാരം കഴിച്ച് ഇവിടേയ്ക്ക് മടങ്ങിയ അനിൽ കുമാർ പുലിയെ കണ്ടതായി പറയുന്നത്.
അനിൽകുമാർ നടന്നുപോകുന്ന വഴിയുടെ തൊട്ടുമുകളിലെ മൺതിട്ടയിൽ നിന്നിരുന്ന പുലി അനിൽകുമാറിനെ കണ്ടതോടെ പാഞ്ഞടുക്കാൻ ശ്രമിക്കുകയും ഇയാൾ അവിടെ നിന്നും ഓടി രക്ഷപെടുകയും ആയിരുന്നു.തുടർന്ന് ഗുരുനാഥൻ മണ്ണ് ഫോറെസ്റ്റെഷൻ അധികൃതരെ വിവരം ധരിപ്പിക്കുകയും ഇവർ രാത്രിയിൽ തന്നെ സ്ഥലത്ത് എത്തുകയും ആയിരുന്നു.സ്ഥലത്ത് പരിശോധന നടത്തിയ ശേഷം സംഘം മടങ്ങുകയും ചെയ്തു.പൂച്ചക്കുളത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിക്കുന്നതിനോ പുലിയെ കുടുക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിനോ തയാറാകാത്തത് നാട്ടുകാരുടെ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.എന്നാൽ വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നത് അല്ലാതെ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. ഇതിനോടകം നിരവധി വളർത്ത് നായകളെ ആണ് നാട്ടിൽ ഇറങ്ങിയ പുലി കൊന്നൊടുക്കിയത്.
നായയെ ആക്രമിച്ചതിന് ശേഷം രണ്ടാം തവണ ആണ് പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖല ആയതിനാൽ സൗരോർജ വേലി പ്രവർത്തനക്ഷമമാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യത വനം വകുപ്പിന് ഉണ്ടായിട്ട് പോലും ബാറ്ററി തകരാറിനെ തുടർന്ന് അഴിച്ചുകൊണ്ടുപോയ സൗരോർജ വേലിയുടെ ബാറ്ററി ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.ഇതിനാൽ കാട്ടാന.പന്നി.കുരങ്ങ്,മുള്ളൻപന്നി തുടങ്ങിയ മറ്റ് വന്യ ജീവികളുടെ സാന്നിധ്യവും പ്രദേശത്ത് വർധിച്ച് വരുകയാണ്.
പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാരുടെ ജീവിത രീതികളും മാറി.പുലർച്ചെ ജോലിക്ക് പോയിരുന്നവരും ടാപ്പിംഗ് ജോലിക്ക് പോയിരുന്നവരും വളരെ വൈകി ആണ് ഇപ്പോൾ പോകുന്നത്.പുലി ഇറങ്ങിയ നാൾ മുതൽ വനപാലകർ ക്യാമറ സ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് യാഥാർഥ്യം.