കോട്ടയം: ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് കാത്തുനില്‍ക്കുന്ന കിംസ് ആശുപത്രി ഉടമ ഡോ.എം.ഐ സഹദുള്ളയുടെ ഔദാര്യം പറ്റാനുള്ള കോട്ടയം ജില്ലാ പോലീസിന്റെ നീക്കം സംസ്ഥാന പോലീസ് മേധാവി തടഞ്ഞു. കോട്ടയം ജില്ലയിലെ മുഴുവന്‍ പോലീസുകാര്‍ക്കും സൌജന്യ ഹെല്‍ത്ത് ചെക്കപ്പ് നല്‍കാമെന്ന കോട്ടയം കിംസ് ആശുപത്രിയുടെ വാഗ്ദാനം മുമ്പും പിമ്പും നോക്കാതെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചത് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസ് തന്നെയായിരുന്നു. കൂടാതെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കുമെന്നും കിംസ് ആശുപത്രി വാഗ്ദാനം ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെ ഭയന്ന് കേരളാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ഡോ.എം.ഐ സഹദുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് കിംസ് ആശുപത്രി. ഇങ്ങനെ ഒരാളുടെ സൌജന്യം പറ്റുവാനാണ് കോട്ടയം ജില്ലാ പോലീസ് തയ്യാറായത്.
ഫെബ്രുവരി 22 മുതല്‍ 25 വരെ നടക്കുന്ന സൌജന്യ ഹെല്‍ത്ത് ചെക്കപ്പ് കാമ്പയിന്‍ ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. കോട്ടയം ഡി.വൈ.എസ്.പി കെ.ജി അനീഷും ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തുമെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നു. പരിപാടിയുടെ ഒരുക്കങ്ങള്‍ എല്ലാം അത്യാഡംബരത്തോടെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വിവരം സംസ്ഥാന പോലീസ് മേധാവി അറിഞ്ഞതോടെ പരിപാടി വിലക്കിക്കൊണ്ട് ഉത്തരവ് പറന്നെത്തി. ഇതോടെ കോട്ടയം ജില്ലാ പോലീസ് ഇളിഭ്യരായി പിന്‍വാങ്ങി. സൌജന്യങ്ങളും കൈമടക്കുകളും എവിടെ കണ്ടാലും സ്വീകരിക്കുന്ന പതിവ് കേരളാ പോലീസിലെ പലര്‍ക്കുമുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ രാജ്യതാത്പര്യം മുൻനിർത്തി അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കിംസ് ഹെൽത്ത് എന്ന സ്വകാര്യ ആശുപത്രി ഉടമകളുടെ ഔദാര്യം കേരള പോലീസ് സ്വീകരിക്കുന്നതിനെതിരെ പലഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
രാജ്യത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നിഴൽ യുദ്ധം നടത്തുന്നവരുമായ് കൈകോർത്ത് ഭാരതത്തെ സാമ്പത്തികമായി തകർക്കാൻ രാജ്യത്തേക്ക് കള്ളപ്പണം ഒഴുക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തെന്ന് കേന്ദ്ര ഏജന്‍സിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തുകയുണ്ടായി. 700 ലധികം പേരില്‍നിന്നും തെളിവെടുപ്പ് നടത്തിയും അതിനൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുമാണ് തെളിവുകള്‍ ശേഖരിച്ചത്. ഇങ്ങനെയൊരു കേസിലെ ആരോപണ വിധേയരുടെ സ്ഥാപനത്തിൽ നിന്നും കേരളാ പോലീസ് സൌജന്യങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറായെങ്കില്‍ അതിനുപിന്നിലുള്ള ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.
കേരളത്തിലെ പ്രഗത്ഭനായ അന്വേഷണ ഉദ്യോഗസ്ഥനെന്നു പേരുകേട്ട ഹരിശങ്കർ ഐ.പി.എസ് കോട്ടയം ജില്ലാ പോലീസ് മേധാവിയായി ഇരുന്നപ്പോള്‍ കോട്ടയം കിംസ് ആശുപത്രി ഉടമകള്‍ക്കെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കോടികളുടെ തിരിമറികളും നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയുടെ സ്ഥാപകനായ പ്രവാസി മലയാളി ജൂബി ദേവസ്യയുടെ പരാതിയിലായിരുന്നു അന്വേഷണം നടന്നത്. ഇങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ സ്വതന്ത്ര ഡയറക്ടർ പദവിയിൽ ഇരിക്കുന്നത് കേരളത്തിന്റെ മുൻ ഡി.ജി.പിയും മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവുമായിരുന്ന രമൺ ശ്രീവാസ്തവയാണെന്നത് ആരെയും അത്ഭുതപ്പെടുത്തും. ഏറെ ദുരൂഹതകളും സംശയങ്ങളും നിലനില്‍ക്കുന്ന കോട്ടയം കിംസ് ആശുപത്രിയെപ്പറ്റി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.