കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു കൊച്ചി കോർപറേഷനു വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ചെറിയൊരു പ്ലോട്ട് വാങ്ങാനുണ്ടാക്കുന്ന കരാർ പോലും ബ്രഹ്മപുരം കരാറിനെക്കാൾ മികച്ചതാവുമെന്നു പരിഹസിച്ച കോടതി മാലിന്യ സംസ്കരണത്തിനു വന്ന ചെലവു ഹാജരാക്കാൻ നിർദേശം നൽകി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണു ജസ്റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ വിമർശനം. കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ആർക്കെങ്കിലും ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ച കോടതി കരാറുകാരന്റെ ഉത്തരവാദിത്തത്തിനു സിവിൽ, ക്രിമിനൽ ബാധ്യതകൾ സംബന്ധിച്ചു കരാറിൽ ഒരു വ്യവസ്ഥയും ഇല്ലെന്നു നിരീക്ഷിച്ചു.
പുതിയ കരാറിന്റെ ടെൻഡർ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകി. 31 കോടി രൂപ കരാറിന്റെ ഭാഗമായി സൈറ്റ് ഓപ്പറേറ്റർക്കു നൽകിയെന്നു കോർപറേഷൻ സെക്രട്ടറി അറിയിച്ചു. നിലവിലെ കരാർ എത്ര തുകയ്ക്കെന്ന കോടതി ചോദ്യത്തിന്, മാസം 30 ലക്ഷം രൂപ എന്നായിരുന്നു മറുപടി. മണ്ണും ജലവും പരിശോധിക്കണം അഗ്നിബാധയ്ക്കു ശേഷം ബ്രഹ്മപുരത്തെ മണ്ണു പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു. വായു, ജല ഗുണനിലവാരം അറിയിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനെ കോടതി ചുമതലപ്പെടുത്തി. കുഴൽക്കിണർ, സമീപത്തെ വീടുകൾ എന്നിവിടങ്ങളിലെ ജലത്തിന്റെ സാംപിളും പരിശോധിച്ചു കോടതിക്കു റിപ്പോർട്ട് നൽകണം. തീ പൂർണമായി അണച്ചെന്നും വായുനിലവാരം പഴയ സ്ഥിതിയിൽ എത്തിയെന്നും കലക്ടർ അറിയിച്ചു.