റാന്നി: മൂന്നു പേർക്കു കടന്നൽ കുത്തേറ്റു. അയിരൂർ, അങ്ങാടി പഞ്ചായത്തുകളുടെ അതിർത്തിയിൽ കാലായിൽപടി പ്ലാന്തോട്ടത്തിൽ സന്തോഷ് (45), ആലുനിൽക്കുന്നതിൽ മുരളീധരൻ (56), ഓട്ടോ ഡ്രൈവർ സന്തോഷ് (46) എന്നിവർക്കാണ് കുത്തേറ്റത്. മുരളീധരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു 2 പേരെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംഭവം. പറമ്പിൽ പണിയെടുക്കുന്നതിനിടെ പ്ലാന്തോട്ടത്തിൽ സന്തോഷിനെ കൂട്ടത്തോടെ പറന്നെത്തിയ കടന്നലുകൾ ഓടിച്ചിട്ടു കുത്തുകയായിരുന്നു. സന്തോഷിനെ സഹായിക്കാനെത്തിയ ഓട്ടോ ഡ്രൈവർ സന്തോഷിനെയും കുത്തി.
ഓട്ടത്തിനിടെ ഓട്ടോ ഡ്രൈവർ സന്തോഷിനു വീണും പരുക്കേറ്റു. സന്തോഷിന്റെ പിന്നാലെ പറന്നെത്തിയ കടന്നലുകൾ കാലായിൽപടിയിൽ കട നടത്തുന്ന മുരളീധരനെയും കുത്തിപ്പരുക്കേൽപിച്ചു. കടന്നലുകളിൽനിന്ന് രക്ഷപ്പെടാനായി പ്ലാന്തോട്ടത്തിൽ സന്തോഷ് ആറ്റിൽ ചാടുകയായിരുന്നു.മുരളീധരനെയും ഓട്ടോ ഡ്രൈവർ സന്തോഷിനെയും ആദ്യം ആശുപത്രിയിലാക്കി. പ്ലാന്തോട്ടത്തിൽ സന്തോഷിനെ പിന്നീട് ആറ്റിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ നൂറുകണക്കിനു കുത്തുകളേറ്റിട്ടുണ്ട്. ചെവിയിലും കടന്നൽ കയറി. സമീപ പുരയിടത്തിൽ പണിയെടുക്കുകയായിരുന്ന അതിഥിത്തൊഴിലാളിക്കും രാവിലെ 9 മണിയോടെ കടന്നലിന്റെ കുത്തേറ്റിരുന്നു.