ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളിലും വേനൽമഴ ശക്തം. കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത മൂന്നു മഴയും മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി പ്രദേശങ്ങളിൽ ലഭിച്ചു. അണക്കെട്ടുകളിലേക്ക് നേരിയ നീരൊഴുക്കുണ്ട്. വേനൽ മഴ തുടർന്നാൽ വരുന്ന കാലവർഷം വരെ പദ്ധതിയിലെ വൈദ്യുതോൽപാദനം പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ.
സംഭരണികളിലെ ജലനിരപ്പ് 50% എത്തി. പമ്പ അണക്കെട്ടിൽ 966.45 മീറ്ററും കക്കി–ആനത്തോട് അണക്കെട്ടിൽ 966.36 മീറ്ററുമാണ് ജലനിരപ്പ്. മഴ പ്രദേശങ്ങളിൽ 11 മില്ലിമീറ്റർ മുതൽ 22 മില്ലിമീറ്റർ വരെ മഴ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിരുന്നു. കഴിഞ്ഞ വർഷം ഈ സമയം 55% ആയിരുന്നു സംഭരണികളിലെ ജലനിരപ്പ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വേനൽ മഴയിൽ കാര്യമായ കുറവ് ഈ സീസണിൽ വന്നിട്ടുണ്ട്. പദ്ധതിയിൽ എല്ലാ ജനറേറ്ററുകളും പ്രവർത്തന സജ്ജമാണ്. വൈദ്യുതി ഉപയോഗം കൂടുതലായതിനാൽ പ്രതിദിന ശരാശരി വൈദ്യുതോൽപാദനം 4 ദശലക്ഷം യൂണിറ്റാണ്.
ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കാൻ ശരാശരി 2.5 ദശലക്ഷം ഘനമീറ്റർ വെള്ളം വേണം. ഏകദേശം 380 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം സംഭരണിയിൽ ഉണ്ട്. 3 മാസം പ്രതിസന്ധിയില്ലാതെ വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പവർഹൗസ് അധികൃതർ. ശബരിഗിരി പദ്ധതിയിൽ നിന്ന് വൈദ്യുതോൽപാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം ഉപയോഗിച്ചാണ് കക്കാട്, അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്, മണിയാർ കാർബോറാണ്ടം, പെരുനാട് എന്നീ ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം.