തിരുവനന്തപുരം: സിസാ തോമസിനെ ഏതു വിധേനയും മാറ്റാന്‍ ഗവര്‍ണര്‍ക്കു മേല്‍ സമ്മര്‍ദ്ദവുമായി സര്‍ക്കാര്‍ . സാങ്കേതിക സര്‍വകലാശാലാ വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ. സിസാ തോമസിനെ ഏതു വിധേനയും മാറ്റാന്‍ ഗവര്‍ണര്‍ക്കു മേല്‍ സമ്മര്‍ദ്ദവുമായി സര്‍ക്കാര്‍ രാജ്ഭവനില്‍ കയറിയിറങ്ങുകയാണ്. ഈ മാസം 31ന് അവര്‍ വിരമിക്കുന്നതിനാല്‍ വി.സി ചുമതലയില്‍ നിന്ന് മാറ്റി, പകരം ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി ഡോ.സജി ഗോപിനാഥിന് ചുമതല നല്‍കണമെന്നാണ് ആവശ്യം.
നേരത്തേ സജിയുടെ പേര് സര്‍ക്കാര്‍ നല്‍കിയെങ്കിലും തള്ളിക്കളഞ്ഞാണ് സിസയെ വി.സിയായി ഗവര്‍ണര്‍ നിയമിച്ചത്. നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തി സാങ്കേതിക വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനു പിന്നാലെ സജി ഗോപിനാഥിനെയും പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ശുപാര്‍ശ നിരസിച്ചത്.
സമാനമായ നോട്ടീസ് നല്‍കിയിരുന്ന എം.ജി വി.സി പ്രൊഫ. സാബു തോമസിന് മലയാളം വാഴ്സിറ്റി വി.സിയുടെ ചുമതല ഗവര്‍ണര്‍ നല്‍കിയ സാഹചര്യത്തിലാണ് സജി ഗോപിനാഥിനായി ഗവര്‍ണര്‍ക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്. സ്ഥിരം വി.സിയെ നിയമിക്കുന്നതു വരെ തുടരാനാണ് സിസാ തോമസിന് ഗവര്‍ണര്‍ നല്‍കിയിട്ടുള്ള ഉത്തരവ്. അതിനാല്‍ മാര്‍ച്ച് 31ന് വിരമിച്ചാലും അവര്‍ക്ക് വി.സിയായി തുടരാനാവും. എന്നാല്‍ സര്‍വകലാശാലാ നിയമപ്രകാരം ആറുമാസത്തേക്കാണ് താത്കാലിക വി.സിയെ നിയമിക്കേണ്ടത്. സിസയെ വി.സിയാക്കിയ ഗവര്‍ണറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാനിടയില്ല.
താത്കാലിക വി.സി നിയമനത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനുള്ള അധികാരം ഹൈക്കോടതി അംഗീകരിച്ചതിന് പിന്നാലെ സിസാ തോമസിനെ നീക്കി പകരം വി.സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനല്‍ ഗവര്‍ണര്‍ തള്ളിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.പി ബൈജു ബായി, സാങ്കേതിക യൂണിയൻ മുന്‍ അക്കാഡമിക് ഡീന്‍ ഡോ.വൃന്ദ വി നായര്‍, കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലും സിന്‍ഡിക്കേറ്റംഗവുമായ ഡോ.സി.സതീഷ് കുമാര്‍ എന്നിവരാണ് പാനലില്‍ ഉള്ളത്.
സര്‍ക്കാരിന് പാനല്‍ നല്‍കാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് എതിരാണെന്ന് കാട്ടി അപ്പീല്‍ നല്‍കാമെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. സിസാ തോമസിന് വി.സിയാവാന്‍ യോഗ്യതയില്ലെന്നും അവരെ നീക്കണമെന്നുമുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്വോ-വാറണ്ടോ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സിസാതോമസിന്റെ നിയമനം ശരിവയ്ക്കുകയും വി.സിയാവാന്‍ യോഗ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
താത്കാലിക വി.സി നിയമനത്തില്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കാനുള്ള അധികാരം അംഗീകരിച്ച ഹൈക്കോടതി, വേണമെങ്കില്‍ സര്‍ക്കാറിന് മൂന്നു പേരുകളടങ്ങിയ പാനല്‍ ഗവര്‍ണര്‍ക്ക് നല്‍കാമെന്ന് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. അതേസമയം,. പ്രൊഫ. സിസാ തോമസിന് വി.സിയാവാനുള്ള യോഗ്യതയുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അവരെ പുറത്താക്കിയിട്ടില്ല. പാനല്‍ നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ഉത്തരവിലുള്ളത്. ഇത് പരിഗണിച്ച് നിയമനം നടത്തണമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് രാജ്ഭവന്‍ വിലയിരുത്തുന്നു.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സിസാ തോമസിനെ മാറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. നിയമനത്തിലെ ക്രമക്കേട് കണ്ടെത്തി ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയപ്പോള്‍ ഡോ.ബൈജുബായിയോട് ഗവര്‍ണര്‍ മുതിര്‍ന്ന പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. അവര്‍ക്ക് വിസിയുടെ ചുമതലയേല്‍ക്കാന്‍ താത്പര്യമില്ലെന്നും അറിയിച്ചു.