ദില്ലി: യുവതിയെ ക്യാബിനുള്ളിലേക്ക് തള്ളിയിട്ട് മർദിച്ചെന്ന് തരത്തിൽ പ്രചരിച്ച വീഡിയോക്ക് വിശദീകരണം. വീഡിയോയിൽ ആക്രമണത്തിന് ഇരയായി എന്ന് പറയുന്ന യുവതി തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയതെന്ന് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. താനും പ്രതിശ്രുതവരനും തമ്മിലുള്ള തെറ്റിദ്ധാരണ മൂലമാണ് അത്തരമൊരു സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിരക്കേറിയ റോഡിൽ ഒരാൾ സ്ത്രീയെ കോളറിൽ പിടിച്ച് മർദിക്കുകയും ബലമായി കാറിനുള്ളിലേക്ക് തള്ളിയിടുന്നതായും വീഡിയോയിൽ കാണാമായിരുന്നു. യുവതിയെ കാറിനുള്ളിലേക്ക് തള്ളിയിട്ട ശേഷം അയാൾ മുൻ സീറ്റിലേക്ക് ഇരിക്കുകയും, മറ്റൊരാൾ കാറിനുള്ളിൽ കയറി യുവതിയുടെ അരികിൽ ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു.
‘ഞാനും പ്രതിശ്രുത വരനും തമ്മിലുള്ള തെറ്റിദ്ധാരണ മൂലമാണ് സംഭവം ഉണ്ടായത്. വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി, പിന്നാലെ അത് ഞങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു. സ്ത്രീ സുരക്ഷയ്ക്കായി 24 മണിക്കൂറും സുസജ്ജമായ ദില്ലി പോലീസിനോട് എനിക്ക് നന്ദിയുണ്ട്- യുവതി പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. രോഹിണിയിൽ നിന്ന് വികാസ് പുരിയിലേക്കാണ് യുവതിയും രണ്ടുപേരും യൂബർ കാബ് ബുക്ക് ചെയ്തതിരുന്നത്. ഇതിനിടെ യുവാവുമായി വാക്കുതർക്കത്തെ തുടർന്ന് യുവതി കാബിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ യുവാവ് ഇവരെ പടിച്ചുകൊണ്ടുവന്ന് കാറിനുള്ളിൽ ബലം പ്രയോഗിച്ച് ഇരുത്തുകയായിരുന്നു. വീഡിയോ വൈറലായതോടെ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ടാക്സിയുടെ നമ്പര്‍ കൈമാറി പരിശോധന നടത്താൻ പെോലീസ് കൺട്രോൾ റൂമുകൾ വഴി നിര്‍ദേശം നൽകി.
ശൈലേന്ദര്‍ ഹരേന്ദ്ര സിങ് എന്നയാളുടെ പേരിലാണ് ടാക്സിയെന്ന് മനസിലായി. ഒടുവിൽ ടാക്സി ഡ്രൈവറെ കണ്ടെത്തിയതോടെ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ടാക്സിയിൽ വച്ച് സുഹൃത്തുക്കളുമായി വഴക്ക് കൂടിയ യുവതി ഇറങ്ങിപ്പോയി. ദേഷ്യപ്പെട്ട് തിരിച്ചുകൊണ്ടുവന്ന് ഇരുത്തിയപ്പോഴും ഇരുവരും തമ്മിൽ തര്‍ക്കം തുടര്‍ന്നു. പിന്നാലെ മൂന്നുപേരെയും ഇറക്കിവിടുകയായിരുന്നുവെന്ന് ഡ്രൈവര്‍ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.