തിരുവനന്തപുരം: കൗണ്‍സിലിംഗിന് എത്തിയ പതിമൂന്ന്കാരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരിഷ് (59) കുറ്റക്കാരനെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് സുദര്‍ശന്‍. കേസിലെ ശിക്ഷ വ്യാഴാഴ്ച്ച വിധിക്കും. മറ്റൊരു ആണ്‍ക്കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ ഇതേ കോടതി തന്നെ ഒരു വര്‍ഷം മുമ്പ് പ്രതിയെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ പ്രതി ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടിയിരുന്നു. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രാഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയില്‍ തന്റെ വീടായ തണല്‍നോട് ചേര്‍ന്ന് സ്വകാര്യ സ്ഥാപനമായ ദേ പ്രാക്സിസ് പ്രാക്ടീസ് ടു പെർഫോം എന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവില്‍ കൗണ്‍സിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ ഗുരുതരമായി. തുടര്‍ന്ന് പ്രതി മറ്റ് ഡോക്ടര്‍മാരെ കാണിക്കാന്‍ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല. രോഗാവസ്ഥ കുറയാതായതോടെ 2019ല്‍ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വര്‍ഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. പ്രതി കുട്ടിക്ക് ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് കൊടുക്കുമായിരുന്നുവന്നും വെളിപ്പെടുത്തി.