വാഷിങ്ടൺ: യു.എസിലെ അറ്റ്ലാന്റയിൽ ആരോഗ്യ സ്ഥാപനത്തിനുള്ളിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഡിയോൺ പാറ്റേഴ്സൺ എന്ന 24കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് അറസ്റ്റ് നടന്നത്. ഡിയോൺ തോക്കുമായി നിൽക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിവെപ്പ് നടത്തിയ ശേഷം ഒരു കാറിൽ കയറി അതിലുള്ളവരെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്താണ് രക്ഷപ്പെട്ടത്.
മുൻ കോസ്റ്റൽഗാർഡ് ജീവനക്കാരനാണ് ഡിയോൺ. വെടിയേറ്റവരെല്ലാം സ്ത്രീകളാണെന്നും ആശുപത്രിയുടെ കാത്തിരിപ്പു കേന്ദ്രത്തിനുള്ളിലാണ് വെടിവെപ്പുണ്ടായതെന്നും പോലീസ് പറഞ്ഞു. അക്രമിയുടെ അമ്മയും ആ സമയം കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്നെന്നും എന്നാൽ അവർക്ക് പരിക്കേറ്റിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.