ന്യൂഡൽഹി: സുഹൃത്തിന്‍റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്ന പരാതിയിൽ ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ കേസ്. 14കാരിയായ വിദ്യാർഥിനിയെ നിരന്തരം ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്നാണ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി. പെൺകുട്ടിയുടെ പിതാവ് 2020ൽ മരിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ പെൺകുട്ടിയെ ഏറ്റെടുത്തു. 2020 മുതൽ 2021 വരെയുള്ള കാലയളവിൽ ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടി ഗർഭിണിയായതോടെ ഇക്കാര്യം ഉദ്യോഗസ്ഥൻ ഭാര്യയോട് തുറന്നുപറഞ്ഞു. പിന്നാലെ മകനെ മെഡിക്കൽ ഷോപ്പിൽ വിട്ട് മരുന്നു വാങ്ങിപ്പിക്കുകയും വീട്ടിൽ വെച്ചുതന്നെ ഗർഭം അലസിപ്പിക്കുകയും ചെയ്തെന്നും പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. നിലവിൽ പെൺകുട്ടി ചികിത്സയിലാണ്. പരാതിയിന്മേൽ ഡൽഹി പോലീസ് അന്വേഷണം നടത്തിവരുകയാണ്. പോക്സോ അടക്കം വിവിധ വകുപ്പ് പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഉദ്യോഗസ്ഥന്‍റെ ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്.