കൊച്ചി: കടമക്കുടിയിലെ ദമ്പതികളുടെ ആത്മഹത്യയെക്കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. ആത്മഹത്യ ചെയ്ത ശില്പയുടെയും നിജോയുടെയും മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തെളിവുകൾ ലഭിച്ചാൽ ലോൺ വായ്പ തട്ടിപ്പ് സംഘത്തിനെതിരെ ഉടൻ നടപടിയെടുക്കുമെന്ന് റൂറൽ എസ്പി വിവേക് കുമാർ വ്യക്തമാക്കി. ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. മരിച്ച ശില്‍പയുടെ ഫോണ്‍ ഇന്നലെ പരിശോധനയ്ക്കായി അങ്കമാലിയിലെ സൈബര്‍ ഫൊറന്‍സിക്ക് യൂണിറ്റിന് കൈമാറിയിരുന്നു. നമ്പര്‍ ലോക്കുള്ള ഫോണില്‍ ഇത് മറികടന്നുള്ള വിശദമായ പരിശോധന അനിവാര്യമാണ്.
ശില്‍പയ്ക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ സന്ദേശങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്തിയ ഫോണുകളും തെളിവിനായി പോലീസ് ശേഖരിക്കും. മരിച്ച നിജോയുടെ അമ്മയടക്കമുള്ളവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഓൺലൈൻ വായ്പ്പാ തട്ടിപ്പില്‍ കുടുങ്ങി എറണാകുളം കടമക്കുടിയിൽ മക്കളെക്കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആത്മഹത്യ ചെയ്ത ശിൽപയുടെ മൊബൈല്‍ഫോണില്‍ നിന്ന് ആപ് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം. ഒപ്പം ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഇതിനിടെ വീടിനു സമീപത്തെ ഒരു ബാങ്കിലും ഇവര്‍ക്ക് കടബാധ്യത ഉണ്ടായിരുന്നുവെന്നതിന്‍റെ തെളിവും പോലീസിന് കിട്ടിയിട്ടുണ്ട്.