കോന്നി : വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുവാൻ കോന്നി ഗ്രാമപഞ്ചായത്തിൽ എത്തുന്ന വ്യാപാരികളോട് ഒരു വിഭാഗം ജീവനക്കാർ മോശമായ രീതിയിൽ പെരുമാറുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യുണിറ്റ് ഭാരവാഹികൾ പറഞ്ഞു. അപേക്ഷകളുമായി എത്തുന്ന വ്യാപാരികളോട് ഫ്രണ്ട് ഓഫീസിൽ അപേക്ഷ സ്വീകരിക്കാതെ ലൈസൻസ് സെക്ഷൻ കൈകാര്യം ചെയ്യുന്ന ക്ലർക്കിനെ കാണാൻ പറയും, ക്ലാർക്ക് സ്ഥലത്ത് ഇല്ലെങ്കിൽ ഇയാൾ വരുന്നത് വരെ കാത്തിരിക്കാനാണ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ചെറുകിട വ്യാപാരികൾക്ക് പോലും ലൈസൻസ് ഫീസിൽ വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്. സമീപ പഞ്ചായത്തുകളിൽ ഇല്ലാത്ത രീതിയിൽ കോന്നിയിൽ മൂന്നിരട്ടിയായി ലൈസൻസ് ഫീസും തൊഴിൽ കരവും വർധിപ്പിച്ചിരിക്കുകയാണ്.
അപേക്ഷകൾ ഫ്രണ്ട് ഓഫീസിൽ സ്വീകരിച്ച് ലൈസന്‍സ് നടപടികള്‍ എത്രയുംവേഗം പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ നടപടികള്‍ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. കോന്നിയിലെ അനധികൃത വഴിയോര കച്ചവടങ്ങൾ അവസാനിപ്പിക്കുവാന്‍ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. വ്യാപാര മാന്ദ്യം മൂലം പല വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടിക്കഴിഞ്ഞു. പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ക്കൂടിയാണ് മുമ്പോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയുമായി പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നീങ്ങിയാല്‍ കടകള്‍ അടച്ചിട്ടുകൊണ്ടുള്ള ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടു നീങ്ങേണ്ടിവരുമെന്നും ഏകോപനസമിതി ഭാരവാഹികള്‍ പറഞ്ഞു.