വടശ്ശേരിക്കര: മസ്റ്ററിംഗിന്റെ പേരില്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന വടശേരിക്കര ശബരി ഗ്യാസ് ഏജൻസിക്കെതിരെ ഉപരോധസമരവുമായി ജനങ്ങള്‍. സി പി എം വടശ്ശേരിക്കര – വലിയകുളം ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ഗ്യാസ് ഏജൻസിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഉപരോധസമരം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. പത്രമാധ്യമങ്ങളിൽക്കൂടി ഉപഭോക്താക്കൾക്ക് യഥാസമയം അറിയിപ്പ് നൽകാതെ തികച്ചും തെറ്റായ രീതിയിലാണ് മസ്റ്ററിംഗ് നടപടികള്‍ ഇവിടെ നടത്തിയത്. കടുത്ത വേനലില്‍ കുടിവെള്ളത്തിനു നെട്ടോട്ടമോടുന്ന മലയോരനിവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനമായിരുന്നു ഗ്യാസ് എജന്‍സി സ്വീകരിച്ചത്.
രണ്ടും മൂന്നും ദിവസം ചുട്ടുപൊള്ളുന്ന വെയിലിൽ ക്യൂവിൽ നിന്നിട്ടും ആധാർ ലിങ്ക്, പഞ്ചിങ് നടക്കാതെ വയോധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് സി.പി.എം സമരമുഖത്തേക്ക് വന്നതെന്ന് കോമളം അനിരുദ്ധൻ പറഞ്ഞു. സമരക്കാരും ഗ്യാസ് ഏജൻസി അധികൃതരുമായി നടത്തിയ ചർച്ചയിൽ മസ്റ്ററിംങ് തല്‍ക്കാലം നിർത്തി വെയ്ക്കാൻ തീരുമാനിച്ചതായി സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. ഏ ആർ വിക്രമൻ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ ജോസ് ജേക്കബ്, അഡ്വ. കെ പി സുഭാഷ് കുമാർ, സാബു പാരുമലയിൽ എന്നിവർ പ്രസംഗിച്ചു.