തിരുവനന്തപുരം: അദ്ധ്യാപകർക്ക് ഡിജിറ്റൽ മേഖലയിലും പ്രാവീണ്യവും നൈപുണ്യവും നേടുന്നതിനുള്ള പരിശീലനം നൽകണമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇക്കാലത്ത് ബി.എഡ്, എം.എഡ് ഡിഗ്രികൾ കൊണ്ട് മാത്രം ഒരു അദ്ധ്യാപകന് പൂർണ്ണതയുണ്ടാവുന്നില്ലെന്നും മണ്ഡപത്തിൻകടവ് കവലയിൽ നടന്ന യുവസംഗമത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡിജിറ്റൽ സാങ്കേതിക വിദ്യയിലും അധ്യാപകർ നൈപുണ്യം നേടേണ്ടത് ആവശ്യമാണ്. അതിനായി അവസരങ്ങൾ ഒരുക്കണമെന്നും അത്തരം അവസരങ്ങൾ ഉണ്ടാക്കേണ്ടത് ജയിച്ചു വരുന്നവരുടെ ഉത്തരവാദിത്തമാണ് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ജയിച്ചാൽ തന്റെ പ്രാഥമിക പരിഗണനയിൽ യുവാക്കൾക്ക് വേണ്ടി തൊഴിൽ നൈപുണ്യ വികസന പദ്ധതികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യുവസംഗമത്തിനെത്തിയ സ്ഥാനാർത്ഥിയെ നിറഞ്ഞ സദസ്സ് ആദരങ്ങളോടെ സ്വീകരിച്ചു. സ്ഥാനാർത്ഥിയോട് കാമ്പും കഴമ്പുമുള്ള ചോദ്യങ്ങളാണ് സദസ്സിൽ നിന്ന് ഉയർന്നത്. പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിൻ്റെ ആവശ്യകതയെപ്പറ്റിയായിരുന്നു വിദ്യാർത്ഥികളുടെ കാര്യമായ ചോദ്യങ്ങളെല്ലാം. സർഗാത്മകമായി വികസനത്തിൽ ഇടപെടുന്ന യുവജനങ്ങളുടെ പക്ഷമാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കുമാർ, മണ്ഡലം പ്രസിഡൻ്റ് രാധാകൃഷ്ണൻ, കഴക്കൂട്ടം അനിൽ, വെങ്ങാനൂർ ഗോപൻ തുടങ്ങിയവർ യുവസംഗമത്തിൽ പങ്കെടുത്തു.