പീനിയ : മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തി. ബംഗലൂരുവിലെ പീനിയക്ക് സമീപം കരിയോബന്നഹള്ളിയിലാണ് സംഭവം. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സുരക്ഷജീവനക്കാരനായ ഹനുമന്തരായ്യയും ഭാര്യ ഹൊന്നമ്മയുമാണ് കൊല്ലപ്പെട്ടത്. ഹൊന്നാമ്മ ശുചീകരണ തൊഴിലാളിയാണ്. ഇവരുടെ മൃതദേഹം ഓഫീസിന്റെ ശുചിമുറിയിലാണ് കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15ഉം 14ഉം വയസ്സുള്ള ഇവരുടെ മക്കളെ പോലീസ് ചോദ്യം ചെയ്തു. ഇതില്‍ 14 വയസുള്ള മകനാണ് കൊലപാതകം നടത്തിയതായി സമ്മതിച്ചത്. ഉരുളന്‍ കല്ല് തലയ്ക്കിട്ടാണ് ഉറങ്ങിക്കിടന്ന പിതാവിനെ ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ഇതേ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് അടുത്ത് തന്നെ ഉറങ്ങുകയായിരുന്ന അമ്മയെയും ഈ പതിനാലുകാരന്‍ കൊലപ്പെടുത്തി.
തന്റെ സഹോദരന്റെ ശരീരത്തില്‍ വൈരൂപ്യമുണ്ടെന്നും ഇത് പറഞ്ഞ് പലപ്പോഴും അച്ഛന്‍ മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്നും ഇതില്‍ പകതോന്നിയാണ് കൊലപാതകം നടത്തിയതെന്നുമാണ് പതിനാലുവയസുകാരന്‍ പറയുന്നത്.
ഒഫീസിന് അടുത്ത് തന്നെയാണ് ഇവര്‍ താമസിക്കുന്ന സ്ഥലം. കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് ഒരു മകളും ഉണ്ട്. അവരെ വിവാഹം കഴിച്ച് അയച്ചു. ഇവര്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ച് ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന് വെളിയിലാണ് കിടന്നുറങ്ങാറ്. ഇവിടെ വെച്ചാണ് കൊലപാതകം നടന്നത്. കൊലപ്പെടുത്തിയ ശേഷം ശവശരീരങ്ങള്‍ ഓഫീസിലെ ശുചിമുറിയിലേക്ക് വലിച്ചിടുകയാണ് ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രി ഭക്ഷണം പാകം ചെയ്യാന്‍ മാതാപിതാക്കള്‍ എത്താത്തതിനെ തുടര്‍ന്ന് മൂത്തമകനാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നാണ് മക്കളെ ചോദ്യം ചെയ്തതും കൊലപാതക വിവരം പുറത്തറിഞ്ഞതും.