കർണാടക: കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ. ആഗസ്റ്റ് 27 ന് ഉച്ചയ്ക്ക് 2 മണിയോടെ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഒരു സ്കൂളിലാണ് സംഭവം. സ്കൂൾ സമയത്തിനിടെയാണ് പതിനേഴുകാരിയായ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് സഹപാഠികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. അധികൃതർ ഉടൻ തന്നെ വിദ്യാർഥിനിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെൺകുട്ടിക്ക് പ്രസവവേദന അനുഭവപ്പെടുന്നത് കണ്ട സഹപാഠികൾ സ്കൂൾ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
എഫ്‌ഐആർ പ്രകാരം, 17 വയസ്സും ഏഴ് മാസവും പ്രായമുള്ള പെൺകുട്ടി പൂർണ്ണ ഗർഭിണിയായിരുന്നു, ഏകദേശം ഒമ്പത് മാസം മുമ്പ് ഒരു അജ്ഞാത വ്യക്തി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടി. കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ശുചിമുറിയിൽ പോകുകയും തുടർന്ന് പ്രസവിക്കുകയുമായിരുന്നെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. തുടർന്നാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.






























