കാഞ്ഞങ്ങാട് : ആവശ്യമായ ഔദ്യോഗിക യാത്രാരേഖകളോ വിസയോ ഇല്ലാതെ കാഞ്ഞങ്ങാട്ടെത്തിയ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിനിയായ സൽമ കാത്തൽ (30) എന്ന യുവതിയെയാണ് ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ എസ്ഐ കെ പി രമേശനും സംഘവും ചേർന്ന് പിടികൂടിയത്. 2 വർഷം മുമ്പ് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുകയറിയ ഇവർ കേരളത്തിലെത്തി മലപ്പുറത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ വെച്ച് പരിചയപ്പെട്ട ഒരു കാഞ്ഞങ്ങാട് സ്വദേശിയാണ് നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്ത് ഇവരെ കാഞ്ഞങ്ങാട്ടേക്ക് വരുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ മലബാർ എക്സ്പ്രസ് തീവണ്ടിയിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം ചോദ്യം ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവർ യാതൊരു രേഖകളുമില്ലാത്ത ബംഗ്ലാദേശ് സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞത്.






























