റാന്നി: വ്യാപാര സ്ഥലങ്ങളിലെ ഉൾപ്പെടെ മലിന ജലം തോട്ടിലേക്ക് എത്തിയതോടെ മാലിന്യ വാഹിനിയായി റാന്നി നഗര ഹൃദയത്തിലെ തോട്. ഇട്ടിയപ്പാറ ടൗൺ, ബസ് സ്റ്റാൻഡ് മേഖലയിൽ ദുർഗന്ധം കാരണം മൂക്ക് പൊത്താതെ നിൽക്കാൻ കഴിയില്ലെന്നു പരാതി ഉയര്‍ന്നു. ടൗണിനോട് ചേർന്ന് ഒഴുകുന്ന കൈത്തോട്ടിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്ന പതിവാണ്. ഇതു കൂടാതെയാണ് കടുത്ത വേനലിൽ നീരൊഴുക്ക് നിലച്ച തോട്ടിലൂടെ വലിയതോതിൽ മലിന ജലം ഒഴുകുന്നത്. മഴയിൽ ഇത്തരത്തിലുള്ള മലിനജലം പമ്പാ നദിയിലേക്ക് ഒഴുകി എത്തുകയും ചെയ്യും എന്നുള്ളത് ഗൗരമുള്ള കാര്യമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വിമർശനമുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ ഉൾപ്പെടെ കക്കൂസ് മാലിന്യവും ഇതിൽ പെടുന്നതായി പരാതിയുണ്ട്.
ബേക്കറികളിൽ നിന്നും മറ്റുമുള്ള മലിന ജലവും കൈത്തോട്ടിലേക്കും മറ്റും ഒഴുക്കുന്നതായി മുമ്പ് കണ്ടെത്തിയിട്ടുണ്ട്. അധികൃതർ ഇടപെട്ടു എത്രയും വേഗം ഇതിനു പരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടെയും മറ്റും ആവശ്യം. കൂടാതെ സംസ്ഥാന പാതയുടെ നടപ്പാത കടന്നു പോകുന്ന ഇതേ സ്ഥലത്തു തോട്ടിലേക്ക് ആളുകൾ വീഴാതിരിക്കാൻ സംരക്ഷണ വേലിയും മറ്റും സ്ഥാപിച്ചു സുരക്ഷയും ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. മലിന ജലം കെട്ടി നിന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ അധികൃതർ കർശന നടപടിയും സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.