മുംബൈ : മുംബൈയിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. മുംബൈയിൽ ഹോട്ടൽ നടത്തിയിരുന്ന കാസർഗോഡ് സ്വദേശിയായ ഹനീഫയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുംബൈയിലെ ജെ ജെ ആശുപത്രിയിലെത്തിച്ചു. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ഗുണ്ടകളുടെ ആക്രമണത്തിന് കാരണമായത്. ഡിസംബർ ആറിനാണ് ഹനീഫയ്ക്ക് ഗുണ്ടകളിൽ നിന്ന് മർദ്ദനമേൽക്കുന്നത്.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഹനീഫ മൂന്ന് ആഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി. ശനിയാഴ്ച രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. ഹനീഫ മുംബൈയിൽ മലബാർ റെസിഡൻസി എന്ന പേരിൽ ഹോട്ടൽ നടത്തിവരുകയായിരുന്നു. 25 ലക്ഷം ഡിപ്പോസിറ്റ് നൽകിയാണ് മാസവാടകയ്ക്ക് കെട്ടിടമെടുത്തത്.
കൊവിഡ് വ്യാപനമുണ്ടായതോടെ കെട്ടിടമൊഴിയണമെന്ന് ഉടമയായ നൂറുൽ ഇസ്ലാം ഷെയ്ഖ് ഹനീഫയോട് ആവശ്യപ്പെട്ടു. നൽകിയ നിക്ഷേപം മടക്കി നൽകണമെന്ന് ഹനീഫ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായിരുന്നില്ല. ഇതോടെ തർക്കം നിയമനടപടികളിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഹോട്ടലിലേക്ക് എത്തിയ ഗുണ്ടാ സംഘം ഹനീഫയെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് ഹനീഫയുടെ സുഹൃത്തുക്കൾ ആരോപിച്ചു. എംആർഐ മാർഗ് പോലീസ് കേസ് ഒതുക്കാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു.